വിവിധ ദേവാലയങ്ങളിലെ അസംഖ്യം പൊന്‍, വെള്ളിക്കുരിശുകളുടെ ശേഖരവും മറ്റ് സ്വര്‍ണ്ണ സമ്പാദ്യവുമെല്ലാം വിറ്റ് ദരിദ്രര്‍ക്ക് പങ്കുവെച്ചാല്‍ എത്രയോ ജീവിതങ്ങള്‍ക്ക് അര്‍ഥവും നിറവും രുചിയുമുണ്ടാകുമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ ഗീവര്‍ഗീസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്ത.

പല ദേവാലയങ്ങളിലും കുന്നുകൂട്ടി വെച്ചിരിക്കുന്ന സ്വര്‍ണ്ണ, വെള്ളി കുരിശുകള്‍ ഇന്ന് ഉപയോഗശൂന്യമായി സ്വയം വിലപിക്കുകയാണെന്ന് അദ്ദേഹം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. അവിയുടെയിടയില്‍ എവിടെയോ ഇരുന്ന് ക്രിസ്തുവിന്റെ ഒരു തടിക്കുരിശ് ചിരിക്കുന്നുണ്ട്. പ്രളയകാലത്തും ഈ തടിക്കുരിശ് ഒന്നു ചിരിച്ചതാണ്. പക്ഷെ വെള്ളം പിന്‍വാങ്ങിയപ്പോള്‍ പൊന്‍കുരിശുകള്‍ പകരംവീട്ടി. തടിക്കുരിശിനെ അവര്‍ വീണ്ടും ഒരു മൂലക്കൊതുക്കി. വൈറസ് കളമൊഴിയുമ്പോഴും വീണ്ടും പൊന്‍കുരിശുകള്‍ കീഴ്പ്പെടുത്തുമെന്ന് ക്രിസ്തുവിന്റെ തടിക്കുരിശിന് നന്നായറിയാം. വിവാഹവും മാമോദീസയും പുര കൂദാശയും ശവസംസ്‌കാരം പോലും ലളിതമായി നടത്താന്‍ വൈറസ് നന്നെ പഠിപ്പിച്ചു. പക്ഷെ എത്രനാളത്തേക്ക്? ഇതുവഴി നാം ലാഭിച്ച പണം ഉപയോഗിച്ചാല്‍ എത്രയോ നിര്‍ധനര്‍ക്ക് കുടുംബജീവിതവും വിവാഹവും സാധ്യമാക്കാന്‍ കഴിയും.

കോടിക്കണക്കിനു ദരിദ്രര്‍ തലയ്ക്കുമീതെ ഒരു കൂരപോലുമില്ലാതെ കടത്തിണ്ണങ്ങകളില്‍ അന്തിയുറങ്ങുമ്പോള്‍ ശതകോടികള്‍ മുടക്കി നാം കെട്ടിപ്പൊക്കിയ ദേവാലയ രമ്യഹര്‍മ്മ്യങ്ങള്‍ ഇന്ന് മാറാല പിടിച്ച് അടഞ്ഞുകിടക്കുകയാണ്. ഇനിയെന്നു എന്ന് തുറക്കാന്‍ കഴിയുമെന്ന് നിശ്ചയവുമില്ല. ആ സ്ഥാനത്തൊക്കെ ചെറിയ ദേവാലയങ്ങള്‍ നിര്‍മ്മിച്ചിരുന്നെങ്കില്‍, ബാക്കി പണം കൊണ്ട് കുറെ അനാഥാലയങ്ങള്‍ നിര്‍മ്മിച്ചിരുന്നെങ്കില്‍ ഇന്ന് ലോക് ഡൗണ്‍ കാലത്ത് വീടില്ലാത്തിനാല്‍ വീട്ടിലിരിക്കാന്‍ കഴിയാത്ത എത്രയോ പേര്‍ക്ക് വീടുകള്‍ ഉണ്ടാകുമായിരുന്നു.
നിങ്ങള്‍ക്ക് ഒരേ സമയം സമ്പത്തിനെയും ദൈവത്തെയും ആരാധിക്കാന്‍ സാധ്യമല്ലെന്നു പഠിപ്പിച്ച യേശുവിന്റെ അനുയായികള്‍ ആ യേശുവിനെ അര്‍ഥവത്തായി പിന്തുടരാന്‍ ധനാര്‍ത്തിയും ആഡംബരവും ഒഴിവാക്കണം.

by

biju ommen