കോവിഡ് 19 ദുരിതാശ്വാസത്തിന്് 2.3 ട്രില്യണ്‍ ഡോളര്‍ അനുവദിച്ചുകൊണ്ടുള്ള ബില്ലിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നിഷേധിച്ചു. സെനറ്റ് അംഗങ്ങള്‍ അംഗീകരിച്ച ബില്ല് ഒപ്പിടുന്നതിനായി പ്രസിഡന്റ് ട്രംപിന് അയച്ചുവെങ്കിലും ട്രംപ് ബില്ല് അംഗീകരിക്കാതെ തിരിച്ചയക്കുകയായിരുന്നു. 900 ബില്യന്‍ ഡോളര്‍ ഉത്തേജക പാക്കേജ് സഭയില്‍ പാസാക്കിയതിനേത്തുടര്‍ന്നു പ്രതിവര്‍ഷം 75,000 ഡോളറില്‍ താഴെ വരുമാനമുള്ള ആളുകള്‍ക്ക് 600 ഡോളര്‍ ഉത്തേജക ചെക്കുകളും ഓരോ കുട്ടിക്കും 600 ഡോളര്‍ അധിക പേയ്‌മെന്റും ബില്ലില്‍ വകയിരുത്തിയിരുന്നു.

ബില്ല് സംബന്ധിച്ച് വീണ്ടും ചര്‍ച്ച നടത്തണമെന്നും ഓരോ വ്യക്തിക്കും 600 ഡോളറിന് പകരം 2000 ഡോളര്‍ നല്‍കണമെന്നും എങ്കില്‍ മാത്രമേ ബില്ല് പാസാക്കുന്നതിന് താന്‍ ഒപ്പിടുകയുള്ളൂ എന്നുമാണ് ട്രംപിന്റെ നിലപാട്. മാസങ്ങളുടെ നിഷ്‌ക്രിയത്വത്തിന് ശേഷമാണ് കോണ്‍ഗ്രസ് 900 ബില്യണ്‍ ഡോളര്‍ സഹായ പാക്കേജ് പാസാക്കിയത്. എന്നാല്‍ പതിനൊന്നാം മണിക്കൂറില്‍ ട്രംപ് ഇത് തടയുകയാണെന്ന് പ്രഖ്യാപിക്കുകയും ബില്ലിനെ അപമാനകരം എന്ന് വിളിക്കുകയും ചെയ്യുകയായിരുന്നു.

നിയമനിര്‍മ്മാണം ഭേദഗതി ചെയ്യണമെന്നും ഉത്തേജക ചെക്കുകള്‍ 600 ഡോളറില്‍ നിന്ന് 2,000 ഡോളറായി ഉയര്‍ത്തണമെന്നും കോണ്‍ഗ്രസിനോട് ട്രംപ് ആവശ്യപ്പെട്ടു. 2,000 ഡോളര്‍ ഉത്തേജക ചെക്കുകള്‍ക്കായി നിയമനിര്‍മ്മാണം നടത്തുന്നതിന് തിങ്കളാഴ്ച സഭ വീണ്ടും യോഗം ചേരും. അതേസമയം റിപ്പബ്ലിക്കന്‍ അനുഭാവികളില്‍ തന്നെ പലരും പ്രസിഡന്റിന്റെ തീരുമാനത്തോട് വിയോജിച്ചു. ട്രംപ് കോവിഡ് 19 ദുരിതാശ്വാസ ബില്ലില്‍ ഒപ്പിടാതിരിക്കുന്നത് തെറ്റാണെന്ന് സെനറ്റിലെ മുന്‍നിര റിപ്പബ്ലിക്കന്‍മാരില്‍ ഒരാളായ സെന്‍ റോയ് ബ്ലണ്ട് പ്രതികരിച്ചു.

മാര്‍ച്ചില്‍ പകര്‍ചച്വ്യാധിയുടെ ഏറ്റവും ഉയര്‍ന്ന സമയത്ത് പാസാക്കിയ 1,200 ഡോളറിനേക്കാള്‍ ഉയര്‍ന്ന തുകയായ 2,000 ചെക്കുകള്‍ കോവിഡ് നിയന്ത്രിതഘട്ടത്തില്‍  സെനറ്റ് പാസാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആ ബില്‍ വീണ്ടും ചര്‍ച്ച ചെയ്യുന്നത് തെറ്റായിരിക്കുമെന്ന് താന്‍ കരുതുന്നു, ഏറ്റവും മികച്ച മാര്‍ഗം പ്രസിഡന്റ് ബില്ലില്‍ ഒപ്പിടുക എന്നതാണ്, അദ്ദേഹം അത് ചെയ്യുമെന്ന് താന്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നുവെന്നും സെന്‍ റോയ് ബ്ലണ്ട് പ്രതികരിച്ചു.

ബില്ലില്‍ പ്രതിവാര തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് സപ്ലിമെന്റായി 300 ഡോളര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 284.4 ബില്യണ്‍ ഡോളര്‍ പേ ചെക്ക് പ്രൊട്ടക്ഷന്‍ പ്രോഗ്രാമില്‍ ചെറുകിട ബിസിനസുകാര്‍ക്ക് സഹായകമായ വായ്പകളും വകയിരുത്തുന്നു. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമായി 82 ബില്യണ്‍ ഡോളറും, വാക്‌സിന്‍ വിതരണത്തിനും വൈറസ് പരിശോധനയ്ക്കും 40 ബില്യണ്‍ ഡോളറും, വാടക സഹായമായി 25 ബില്യണ്‍ ഡോളറും, തത്സമയ വിനോദ വേദികള്‍ക്കായി 15 ബില്യണ്‍ ഡോളറും ബില്ലില്‍ വകയിരുത്തിയിട്ടുണ്ട്.

Spl thanks to kt