കണ്ണൂർ: നിരത്തുകളിൽ മനുഷ്യ ജീവനെടുത്ത് മരണപാച്ചിൽ തുടരുകയാണ് സ്വകാര്യ ബസുകള്‍. കണ്ണൂരിൽ മാത്രം കഴിഞ്ഞ രണ്ട് മാസത്തിനിടെ ആറ് പേരാണ് സ്വകാര്യ ബസ് അപടകങ്ങളിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരും നിരവധിയാണ്. അതിവേഗത്തിൽ മത്സരിച്ചോടുന്ന ബസുകൾക്ക് റോഡ് നിയമങ്ങളൊന്നും ബാധകമേയല്ലെന്ന സ്ഥിതിയാണ്.

സെപ്റ്റംബർ 11 നാണ് കണ്ണൂർ തളിപറമ്പ് പൂവ്വത്ത് സ്വകാര്യ ബസപകടത്തിൽ എടക്കോം സ്വദേശി എം സജീവൻ മരിച്ചത്. സെപ്റ്റംബർ 13 കണ്ണൂർ തളിപറമ്പ് കുറുമാത്തൂർ നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് മാട്ടൂൽ സ്വദേശി ഷാഹിദ്, അരിയിൽ സ്വദേശി അഷ്റഫ് എന്നിവർ മരിച്ചു.ഒക്ടോബറിൽ മൂന്നു മരണങ്ങള്‍, കൂത്തുപറമ്പിൽ സ്വകാര്യബസിടിച്ച് മറിഞ്ഞ ഓട്ടോ കത്തി, വെന്തുമരിച്ചത് രണ്ടുപേർ, അമിത വേഗത്തിലായിരുന്നു സ്വകാര്യ ബസെന്ന് ദൃസാക്ഷികള്‍. വളപട്ടണം പാലത്തിൽ ബസ് കയറി മരിച്ച സ്മിതയുടേതും സമാനമായ അപകടം. ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറിന്റെ പിന്നിലിടിച്ച ബസാണ് ജീവൻ കവർന്നത്.

അപകടങ്ങള്‍ നടന്നാലും രക്ഷപ്പെടാൻ പഴുതുകളുണ്ട്. ഭൂരിഭാഗം കേസുകളും ഐപിസി 304 എ അഥവാ മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് രജിസ്റ്റർ ചെയ്യുക. അമിത വേഗം, അശ്രദ്ധ, മത്സരയോട്ടം, റോഡുകളിൽ സ്വകാര്യ ബസുകള്‍ വില്ലനാകുന്ന വഴികള്‍. അശാസ്ത്രീയ പെർമിറ്റ് വിതരണവും ഗതാഗത കുരുക്കും, സ്വകാര്യബസ് അപകടങ്ങളിലെ കാരണങ്ങള്‍ പലതാണ്.