മമ്മൂട്ടി-ജ്യോതിക ചിത്രം കാതല്‍-ദ കോര്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്.ചിത്രം മുന്നോട്ടുവെയ്ക്കുന്ന പ്രമേയമാണ് ഗള്‍ഫ് മേഖലകളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിഷേധിക്കാൻ കാരണം.അറബ് രാജ്യങ്ങളുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ആശയമാണ് ചിത്രത്തിലുള്ളതെന്നാണ് വിലയിരുത്തല്‍. ഖത്തര്‍, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ സെൻസര്‍ ബോര്‍ഡുകളാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ഒമാൻ, ബഹറിൻ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ സെൻസര്‍ ബോര്‍ഡുകളും ചിത്രം പ്രദര്‍ശിപ്പിക്കാൻ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

ഈ മാസം 23-നാണ് ഗള്‍ഫിലെ തിയേറ്ററുകളില്‍ കാതല്‍ റിലീസ് ചെയ്യേണ്ടിയിരുന്നത്. ദുബായ് അടക്കമുള്ളിടങ്ങളിലെ തിയേറ്ററുകളില്‍ ചിത്രത്തിന്റെ ബുക്കിങ് തുടങ്ങിയിരുന്നെങ്കിലും പിന്നീട് നിര്‍ത്തിവെയ്ക്കുകയായിരുന്നു. പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും സെൻസര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചില്ലെങ്കില്‍ ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കാൻ കഴിയില്ല. ഗള്‍ഫിലെ തിയേറ്ററുകളില്‍ മലയാളസിനിമകള്‍ക്ക് വമ്ബൻ ആരാധകരുണ്ട്.13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജ്യോതിക മലയാളത്തിലെത്തുന്ന ചിത്രമാണ് ജിയോ ബേബി സംവിധാനംചെയ്യുന്ന കാതല്‍. 2009-ല്‍ പുറത്തിറങ്ങിയ ‘സീതാകല്യാണം’ ആണ് ജ്യോതിക ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം. ‘കണ്ണൂര്‍ സ്ക്വാഡി’ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ എത്തുന്ന ചിത്രമാണ് ‘കാതല്‍- ദി കോര്‍’. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സക്കറിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.