വേനലിൽ
ഒറ്റ നാൾ മാത്രം പെയ്ത്
മഴ പോയി

രാത്രിയോളം
ഒറ്റ നിശ്വാസത്തിൽ മാത്രം 
കുളിർത്തുപെയ്ത്
വിരലുകൾ കോർത്തു നിന്ന്
കോരിത്തരിച്ച
മരങ്ങൾ
തനിച്ചായി

നിഴലുകൾ
തമ്മിൽത്തൊട്ടിരുന്ന
നനവും
വാർന്നു പോയി

വീടിനുള്ളിൽ
ഒളിച്ചിരുന്ന മൗനം
പതുക്കെ തലനീട്ടി
നാവു നുണഞ്ഞ്
ഉടലുകൊണ്ട് നനവിൽ വരഞ്ഞ്
ഇഴഞ്ഞു പോയി

(ഒറ്റ നാൾ മാത്രമുയർത്തെഴുന്നേറ്റ് 
വരികൾ
കുറിച്ചിട്ടതും
മറന്നു )

ഒന്നും പറയാനില്ലാത്ത പോലെ
നേരം വെളുത്തു
കാച്ചെണ്ണയുടെയും തൈലത്തിന്റെയും 
മണമുള്ള 
ഒറ്റമുണ്ടുടുത്ത ഒരേകാന്തത
ഓർമത്തെറ്റുകൾ പിറുപിറുത്ത്
വാതം വിതച്ചിട്ട കാലുഴിഞ്ഞ്
തിണ്ണയിലിരുന്നു

ഒറ്റപ്പെടുത്തില്ലെന്ന് 
മറ്റൊരു നാൾ വരും
മഴയോർത്ത്
വേവലാതിപ്പെടാതെ
പി എ അനിഷ് അശോകൻ 

1980 മാർച്ച് 12 നു തൃശ്ശൂർ ജില്ലയിലെ എളനാട്ടിൽ ‍ ജനിച്ചു. ഗവൺമെന്റ് ഹൈസ്കൂൾ പഴയന്നൂർ ,കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാല, ഒറ്റപ്പാലം എൻ.എസ്.എസ് ട്രെയ്നിങ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.മലയാളം അധ്യാപകനായി ജോലിചെയ്യുന്നു.ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച മധുമക്ഷിക, നാലാമിടം (എഡിറ്റർ സച്ചിദാനന്ദൻ),ചിന്ത പബ്ലിക്കേഷൻസിന്റെ പുതുകാലംപുതുകവിതകൾ എന്നീ കവിതാ സമാഹാരങ്ങളിൽ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കാലടി സംസ്കൃതസർവകലാശാലായുവജനോത്സവത്തിൽ (2005)കവിതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കുട്ടികളും മുതിർന്നവരും ഞാവൽപ്പഴങ്ങളും – 2010 ( സൈകതം ബുക്സ്, കോതമംഗലം),മണ്ണായ മണ്ണൊക്കെ മരമായ മരമൊക്കെ – 2017 (ഗ്രീൻ ബുക്സ്, തൃശൂർ) എന്നിവ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്. കവിതക്കുള്ള വൈലോപ്പിള്ളിസാഹിത്യ പുരസ്കാരം 2010 ൽ ലഭിച്ചു. 2010 ൽ പ്രസിദ്ധീകരിച്ച മികച്ച 40 പുസ്തകങ്ങളിലൊന്നായി കുട്ടികളും മുതിർന്നവരും ഞാവൽപ്പഴങ്ങളും എന്ന കൃതി ഇന്ത്യാടുഡേ(2011 ജനുവരി 12) തിരഞ്ഞെടുത്തു. യുവധാര സാഹിത്യപുരസ്കാര സമിതിയുടെ പ്രത്യേക പരാമർശ (2004 ആഗസ്റ്റ്)ത്തിന് അർഹനായി.