കോരിച്ചൊരിയും മഴയത്തു ഞാനെന്റെ 
ബാല്യത്തിലേക്കു തിരിഞ്ഞു നോക്കീ ..

കൂടെച്ചിരിക്കുന്ന, ആ കൊച്ചു ചിന്തക-
ളേകിയെനിക്കൊരു ബാല്യം വീണ്ടും

കൂട്ടുകാർ കെട്ടിയ ചങ്ങാടമന്നൊന്നു
എന്നെയു൦ കാത്തു കിടന്ന നേരം

ആരോരു൦ കാണാതെ പാത്തു൦ പതുങ്ങിയു൦ 
ഞാനുമെന്തോഴരോടൊത്തു കൂടി .

പൊന്നാമ്പൽ പൊയ്കയിൽ നീന്തി കളിയോടം
കൈക്കുള്ളിൽ പൂക്കൾ നിറച്ചുതന്നു

ഹൃത്തുനിറഞ്ഞു പതംഗമായ്മാറി ഞാൻ
സൂര്യൻ മറഞ്ഞതറിഞ്ഞേയില്ല

അമ്മതൻ തേങ്ങലിടറും സ്വരമപ്പോൾ
കർണ്ണങ്ങളിലേക്കൊഴുകിയെത്തി ..

പൂമുഖവാതിൽ കടക്കുന്ന നേരത്തെ-
ന്നച്ഛൻ്റെ ചൂരലിടിമഴയായ്

കണ്ണുകൾ രണ്ടുംനിറഞ്ഞൊഴുകീടുമ്പോ-
ളമ്മതൻ മാറിൽ മുഖമമർത്തി.

ഇന്നുമെന്നോർമ്മയിൽ മങ്ങാതെ നില്ക്കുന്നു സുന്ദരമായ വസന്തമായി.
ശ്രീരേഖ. എസ്