പന്തളം: കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ച്‌, ശരണംവിളികളുടെ സ്വച്ഛതയിൽ തിരുവാഭരണ ഘോഷയാത്ര പന്തളം ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് ശബരിമലയ്ക്ക് പുറപ്പെട്ടു. സ്വീകരണഹാരങ്ങൾ അണിയിക്കാൻ കഴിയാത്തതിനാൽ പാതയുടെ ഇരുപുറവും സാമൂഹ്യ അകലം പാലിച്ച് നാട്ടുകാരും തീർഥാടകരും തിരുവാഭരണയാത്ര ദർശിക്കാനുണ്ടായിരുന്നു. പന്തളം വലിയകോയിക്കൽ ധർമ ശാസ്താ ക്ഷേത്രത്തിൽനിന്ന് ചൊവ്വാഴ്ച പകൽ ഒന്നിനാണ് തിരുവാഭരണയാത്ര പുറപ്പെട്ടത്. ആശൂലം കാരണം കൊട്ടാരം പ്രതിനിധി അനുഗമിക്കാതിരുന്നതിനാലും മറ്റ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാലും പതിവ് പൂജകൾ ഒഴിച്ചുള്ള ചടങ്ങുകൾ പരിമിതപ്പെടുത്തിയിരുന്നു.

പകൽ പതിനൊന്നോടെ തിരുവാഭരണ പേടകങ്ങൾ സ്ട്രോങ്ങ് റൂമിൽ നിന്ന്‌ ക്ഷേത്രത്തിലേക്ക് എത്തിച്ചു. തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌ എൻ വാസു, ബോർഡ് അംഗം കെ എസ് രവി എന്നിവരുടെ നേതൃത്വത്തിൽ ബോര്‍ഡ് അധികൃതര്‍ പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ്‌ പി ജി ശശികുമാരവർമ, പി എൻ നാരായണവർമ എന്നിവരിൽനിന്ന്‌ തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിൽ തിരുവാഭരണങ്ങൾ ക്ഷേത്രത്തിലെത്തിച്ചു. ആചാരവിധിപ്രകാരം ശ്രീകോവിലിനുമുമ്പിൽ തിരുവാഭരണ പേടകംതുറന്നുവച്ചു. 12.45ന് ക്ഷേത്രമേല്‍ശാന്തി പടിഞ്ഞാറേമഠം മഹേഷ് കുമാർ പോറ്റി പേടകവാഹക സംഘാംഗങ്ങൾക്ക്‌ മാലകൾ പൂജിച്ചുനൽകി. തുടർന്ന് തിരുവാഭരണം കൊട്ടാര കുടുംബാംഗങ്ങൾ പ്രദക്ഷിണമായി എടുത്ത് കിഴക്കേനടയിൽ എത്തിച്ചു. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള പ്രധാന തിരുവാഭരണപേടകം ശിരസിലേറ്റി.

കലശക്കുടവും വെള്ളിയാഭരണങ്ങളും അടങ്ങിയ കലശപ്പെട്ടിയുമായി മരുതമന ശിവന്‍പിള്ളയും ജീവതയും കൊടിയും അടങ്ങിയ കൊടിപ്പെട്ടിയുമായി കിഴക്കേത്തോട്ടത്തില്‍ പ്രതാപചന്ദ്രന്‍ നായരും അനുഗമിച്ചു. ദേവസ്വം അധികൃതരും ഘോഷയാത്രയ്‌ക്കൊപ്പം യാത്രതിരിച്ചു.

പത്തനംതിട്ട എ ആര്‍ ക്യാമ്പിലെ അസി. കമാൻഡന്റ് പി പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 42 അംഗ സായുധ പൊലീസ് സംഘം സുരക്ഷയൊരുക്കി ഘോഷയാത്രയെ അനുഗമിച്ചു. കൈപ്പുഴ, കുളനട, ഉള്ളന്നൂർ, ആറന്മുള വഴി അയിരൂർ പുതിയകാവ് ക്ഷേത്രത്തിൽ എത്തുന്ന ഘോഷയാത്ര ആദ്യ ദിവസം അവിടെ ക്യാമ്പ് ചെയ്യും. ബുധനാഴ്‌ച അയിരൂരിൽനിന്ന്‌ ആരംഭിക്കുന്ന ഘോഷയാത്ര ളാഹ സത്രത്തിൽ