കശ്മീരിലെ കാര്‍ഗിലില്‍ മെയ് മുതല്‍ ജൂലൈ മാസം വരെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന യുദ്ധമാണ് കാര്‍ഗില്‍ യുദ്ധം. ഇന്ത്യയും പാകിസ്ഥനും തത്വത്തില്‍ അംഗീകരിച്ച നിയന്ത്രണരേഖ ലംഘിച്ച്‌ ഇന്ത്യന്‍ പ്രദേശത്തേക്ക് പാകിസ്ഥാന്‍ പട്ടാളക്കാരും തീവ്രവാദികളും നുഴഞ്ഞുകയറിയതാണ് യുദ്ധത്തിന് കാരാണമായത്.ഇരു രാജ്യങ്ങളും ആണവായുധങ്ങള്‍ വികസിപ്പിച്ചതിന് ശേഷം നടന്ന ആദ്യ യുദ്ധമെന്ന നിലയില്‍ ലോകമെങ്ങും ആശങ്ക സൃഷ്ടിച്ച യുദ്ധമായിരുന്നു ഇത്. ഇന്ത്യ തങ്ങളുടെ സുരക്ഷയ്ക്കും കൂടുതല്‍ യുദ്ധോപകരണങ്ങള്‍ക്കും പണം ചിലവിടാന്‍ ഈ യുദ്ധം കാരണമായി.പാകിസ്ഥാനില്‍ പട്ടാളം ഭരണം പിടിച്ചെടുക്കുന്നതിനും കാര്‍ഗില്‍ യുദ്ധം കാരണമായി.ഇരുരാജ്യങ്ങളും അംഗീകരിച്ച നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റശ്രമങ്ങള്‍ ഇന്നത്തെ പോലെ തന്നെ പണ്ടും സജീവമായിരുന്നു. ഇരുരാജ്യങ്ങളും അണുപരീക്ഷണങ്ങള്‍ നടത്തി ആണവശക്തി കൂടി ആയതോടെ മേഖലയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമായി. 1999 ഫെബ്രുവരിയില്‍ ലാഹോര്‍ പ്രഖ്യാപനത്തിന്‍്റെ ഭാഗമായി ഇരു രാജ്യങ്ങളും സമാധാന ഉടമ്ബടി ഒപ്പുവെച്ചിരുന്നെങ്കിലും പാകിസ്ഥാന്‍ കരസേന,അര്‍ദ്ധസൈനിക സേന എന്നിവയെ രഹസ്യമായി പരിശീലിപ്പിക്കുകയും ഇന്ത്യന്‍ ഭാഗത്തേക്ക് അയക്കുകയും ചെയ്തു.

ഇന്ത്യന്‍ സൈന്യത്തെ സിയാച്ചിനില്‍ നിന്നും പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാക്കുകയും അത് വഴി ലോകശ്രദ്ധ കൊണ്ടുവന്ന് കശ്മീര്‍ മേഖല സ്വന്തമാക്കുകയുമായിരുന്നു പാക് ലക്ഷ്യം.ആദ്യമായി ഇന്ത്യന്‍ പ്രദേശത്തെ ഉന്നത താവളങ്ങള്‍ രഹസ്യമായി പിടിച്ചെടുക്കാനാണ് പാകിസ്ഥാന്‍ ശ്രമിച്ചത്. തണുപ്പ് കാലത്ത് -50 ഡിഗ്രി വരെ പോകുന്ന കാലവസ്ഥയില്‍ ശൈത്യകാലത്തിന് ശേഷം വസന്തകാലത്താണ് ഇവിടെ സൈന്യം തിരികെയെത്താറുള്ളത്.1999ല്‍ പാകിസ്ഥാന്‍ നിശ്ചയിക്കപ്പെട്ട സമയത്തിന് മുന്‍പ് തന്നെ ഈ താവളങ്ങളില്‍ എത്തുകയും മെയ് തുടക്കത്തോടെ 130ഓളം വരുന്ന കാവല്‍താവളങ്ങളുടെ നിയന്ത്രണം സ്വന്തമാക്കുകയും ചെയ്തു. ഈ സമയം സൈന്യവിന്യാസം ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ സൈന്യം ഈ നുഴഞ്ഞുകയറ്റത്തെ പറ്റി അറിഞ്ഞതുമില്ല. പിന്നീട് ഈ മേഖലയില്‍ റോന്ത് ചുറ്റാനിറങ്ങിയ ഒരു ഇന്ത്യന്‍ സംഘത്തിന് നേരെ ആക്രമണമുണ്ടായതോടെയാണ് അധിനിവേശത്തെ പറ്റി വിവരം ലഭിച്ചത്.ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിയന്ത്രണം തിരിച്ചുപിടിക്കാനാകുമെന്നാണ് ഇന്ത്യ കരുതിയതെങ്കിലും ഭൂപ്രകൃതിയും, കാലാവസ്ഥയും വലിയ തടസം സൃഷ്ടിച്ചു. ഓപ്പറേഷന്‍ വിജയ് എന്നായിരുന്നു ഈ നീക്കത്തിന് ഇന്ത്യ നല്‍കിയ പേര്. 5000ത്തോളം വരുന്ന പാക് നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ 30,000 ത്തിന് അടുത്ത് വരുന്ന ഇന്ത്യന്‍ സൈനികര്‍ വിന്യസിക്കപ്പെട്ടു.

ഉയരം കൂടിയ പ്രദേശങ്ങളായതിനാല്‍ മേഖലയിലേക്ക് ചരക്ക് നീക്കം നടത്താന്‍ ദേശീയപാത മാത്രമായിരുന്നു വഴിയായുണ്ടായിരുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ആക്രമണം ശക്തമാക്കി ഈ ദേശീയപാത തകര്‍ത്തതോടെ ഇന്ത്യന്‍ സൈന്യത്തിന് കാര്യങ്ങള്‍ ദുഷ്കരമായി. ഇതിനിടെ പാകിസ്ഥാന്‍്റെ പങ്കിനെ പറ്റിയുള്ള രേഖകള്‍ പുറത്തുവന്നു.ജൂണ്‍ ആദ്യവാരത്തോട് കൂടി ഇന്ത്യ സുപ്രധാനമായ കേന്ദ്രങ്ങള്‍ തിരിച്ചുപിടിച്ചു. ജൂണ്‍ 29ഓടെ ടൈഗര്‍ ഹില്ലിനടുത്തുള്ള സുപ്രധാന പോയിന്റുകള്‍ കൈവശപ്പെടുത്താന്‍ സാധിച്ചെങ്കിലും ജൂലൈ നാലിനാണ് ടൈഗര്‍ ഹില്‍ കൈവശപ്പെടുത്താന്‍ ഇന്ത്യക്കായത്. 5,500 മീറ്റര്‍ ഉയരത്തില്‍ വരെ പല അക്രമണങ്ങളും നടന്നു. താപനില ഈ സമയം -15 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഇതും ഇന്ത്യയുടെ മുന്നേറ്റത്തീന് തടസം സൃഷ്ടിച്ചു. പാക് നിയന്ത്രണരേഖ ലംഘിച്ചാല്‍ ഇത്തരം കേന്ദ്രങ്ങളിലേക്കുള്ള വിതരണ ശൃംഖല തകര്‍ക്കാന്‍ കഴിയുമെങ്കിലും നിയന്ത്രണരേഖ ലംഘിക്കുന്നത് സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് നയിക്കുമെന്നതും ഇന്ത്യയ്ക്ക് അന്താരാഷ്ട്ര പിന്തുണ നഷ്ടമാകാന്‍ കാരണമാകും എന്നതിനാലും ആ പദ്ധതി ഒഴിവാക്കപ്പെട്ടു.ജൂലൈ നാലോട് കൂടി പാകിസ്ഥാന്‍ പിന്തുണയുള്ളവരെ പിന്‍വലിക്കാമെന്ന് അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സമ്മതിച്ചു. ഇതിനെ ചില തീവ്രവാദികള്‍ എതിര്‍ത്തു. അവര്‍ക്കെതിരെ ഇന്ത്യന്‍ കരസേന അവസാന ആക്രമണം നടത്തുകയും ജൂലൈ 26ന് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഈ ദിവസം ഇന്ത്യയുടെ കാര്‍ഗില്‍ വിജയദിവസം എന്നറിയപ്പെടുന്നു.