കൊച്ചി: ബോധപൂര്‍വം സിനിമയെ മോശമായി നിരൂപണം ചെയ്ത് (സിനിമ റിവ്യൂ ബോംബിംഗ്) തകര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സംസ്ഥാനത്തെ ആദ്യ സിനിമ റിവ്യൂ ബോംബിംഗ് കേസ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്തു.

‘റാഫേല്‍ മകന്‍ കോര’ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ഉബൈനി ഇബ്രാഹിമിന്‍റെ പരാതിയില്‍ യുട്യൂബും ഫേസ്ബുക്കും അടക്കം ഒമ്ബതു കക്ഷികളെ പ്രതിചേര്‍ത്ത് എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്.

സിനിമാ പ്രമോഷന്‍ കമ്പനിയായ സ്നേക് പ്ലാന്‍റ് ഉടമ ഹൈന്‍സ് ആണ് കേസിലെ മുഖ്യപ്രതി. അനൂപ് അനു, അരുണ്‍ തരങ്ക, എന്‍.വി. ഫോക്കസ്, ട്രെന്‍ഡ് സെക്ടര്‍ 24X7, യൂ ട്യൂബ് സിനിമാ നിരൂപകനായ അശ്വന്ത് കോക്ക്, ട്രാവലിംഗ് സോള്‍മേറ്റ് എന്നിവരാണ് കേസിലെ രണ്ടു മുതല്‍ ഏഴുവരെയുള്ള പ്രതികള്‍. യുട്യൂബ്, ഫേസ്ബുക് എന്നിവ എട്ടും ഒമ്ബതും പ്രതികളാണ്.

കഴിഞ്ഞ 13നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഇതിനു പിന്നാലെ തുടര്‍ച്ചയായി സിനിമയ്‌ക്കെതിരേ നിരൂപണങ്ങളും വീഡിയോകളും വന്നതോടെയാണ് സംവിധായകന്‍ ഉബൈനി പരാതിയുമായി പോലീസിനെ സമീപിച്ചത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പ്രതികളുടെ വിവരങ്ങള്‍ ശേഖരിക്കാനെരുങ്ങുകയാണ് പേലീസ്. തുടര്‍ന്ന് ഇവര്‍ക്ക് നോട്ടീസ് നല്‍കി വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിന്‍റെ നീക്കം.