വിനായകന്‍ നല്ല നടനാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. രജനികാന്തിനോട് പോലും ജയിലിര്‍ എന്ന തെന്നിന്‍ഡ്യന്‍ പാന്‍ സിനിമയില്‍ തന്റെ പെര്‍ഫോമന്‍സുകൊണ്ട് കട്ടയ്ക്കുനിന്ന ലക്ഷണമൊത്ത മികച്ച നടന്‍മാരിലൊരാള്‍.പലപ്പോഴും രജനിക്ക് പോലും വിനായകന് മുന്‍പില്‍ പിടിച്ചു നില്‍ക്കാനായില്ലെന്ന് വാഴ്ത്തിപ്പാട്ടുകാര്‍ സോഷ്യല്‍ മീഡിയയില്‍ വിനായകനെ ബൂസ്റ്റ് അപ് ചെയ്തിട്ടുണ്ട്. ‘മനസിലായാ സാറേ’യെന്ന വിനായകന്റെ ജയിലറിലെ ചോദ്യം ഇപ്പോഴും സോഷ്യല്‍ മീഡയയില്‍ കളം വിടാതെ കിടപ്പുണ്ട്.

എന്നാല്‍ ഇതിനെക്കാളുപരി തന്റെ നിലപാടുകള്‍ വെട്ടിത്തുറന്ന് പറയുന്ന വിനായകനാണ് കേരളസമൂഹത്തില്‍ ചര്‍ചയായിട്ടുളളത്. ദളിതന്‍, പിന്നോക്കക്കാരന്‍, കമ്മട്ടിപാടത്തിന്റെ പ്രതിനിധിയൊന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ട് ഒരു അഭിനേതാവെന്നതിന് ഉപരിയായി വിനായകന്റെ ദളിത് സ്വത്വം മലയാളസിനിമയില്‍ അടയാളപ്പെടുത്താനുളള ശ്രമങ്ങളാണ് വിവിധകോണുകളില്‍ നിന്നുമുയര്‍ന്നത്.പച്ചയായ മനുഷ്യന്‍ തന്റെ പ്രതികരണങ്ങള്‍ മറയില്ലാതെ വിളിച്ചു പറയുന്നുവെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ടു പലപ്പോഴും വെട്ടിലായ വിനായകന് പ്രതിരോധവ്യൂഹം ചമയ്ക്കാന്‍ സോഷ്യല്‍ മീഡിയയിലെ ഇടതു കേന്ദ്രങ്ങള്‍ ശ്രമിച്ചിരുന്നു. വിവാദങ്ങള്‍ സന്തതസഹചാരിയായ നടന്‍ എന്തുപറഞ്ഞാലും ചെയ്താലും അതിനു പ്രത്യയശാസ്ത്ര, പുരോഗമന പരിവേഷം നല്‍കാനുമുളള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടന്നുവന്നിരുന്നത്.

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ കേരളം മുഴുവന്‍ ദു:ഖസാന്ദ്രമായപ്പോള്‍ വിനായകന്‍ ‘ഇവിടെയാരെങ്കിലും ചത്തോയെന്ന് തുടങ്ങി, നിങ്ങ്ടെ അപ്പനും ചത്തില്ലേ, എന്റെ അപ്പനും ചത്തില്ലേ’യെന്ന് തുടങ്ങി ദു:ഖാചരണത്തെയും വിലാപ ഘോഷയാത്രയെയും വെറെ ലെവലില്‍ പരാമര്‍ശിച്ചപ്പോള്‍ അതു കോണ്‍ഗ്രസുകാരെ മാത്രമല്ല ഉമ്മന്‍ചാണ്ടിയെ സ്നേഹിച്ചിരുന്ന രാഷ്ട്രീയ കേരളത്തെ മുഴുവന്‍ നോവിച്ചിരുന്നു.

എറണാകുളം നോര്‍ത് പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ചെത്തിയ വിനായകന്‍ ബഹമുണ്ടാക്കുകയും പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് കേസ്. മദ്യപിച്ച്‌ സ്റ്റേഷനിലെത്തുകയെന്നത് നിയമപരമായ കുറ്റമല്ലെങ്കിലും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയത് കുറ്റകരമാണ്. കോടതി വരാന്തയില്‍ പോലും നിലനില്‍ക്കാത്ത ഈ കേസെടുത്തത് അവിടെ ഡ്യൂടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ അപക്വമായ പെരുമാറ്റമാണ് കാരണമായതെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്.ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ കലൂര്‍ കത്യക്കടവിലുളള തന്റെ ഫ്ളാറ്റില്‍ നിന്നും തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വിനായകന്‍ നോര്‍ത് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തന്റെ ഭാര്യയുമായി ഫ്ളാറ്റ് വാങ്ങുമ്ബോഴുണ്ടായ സാമ്ബത്തിക തര്‍ക്കമാണ് കുടുംബവഴക്കിലെത്തിയത്.മഫ്തി വേഷം ധരിച്ച ഒരു വനിതാ പൊലീസ് സ്ഥലത്തെത്തി കുടുംബവഴക്കില്‍ ഇടപെടുകയും താല്‍ക്കാലികമായി പരിഹരിച്ചു മടങ്ങുകയും ചെയ്തു. ഇതിനുശേഷമാണ് രാത്രി ഏഴരയോടെ നോര്‍ത് സ്റ്റേഷനിലെത്തി മഫ്തിയിലെത്തിയ വനിതാ പൊലീസുകാരി ആരാണെന്ന് തനിക്കറിയണമെന്ന് ആവശ്യപ്പെട്ടു വിനായകന്‍ ബഹളംവെച്ചത്.

അന്വേഷണത്തിനെത്തിയ വനിതാ പൊലീസുകാരിയുടെ പേരും സ്ഥാനവും അയാളോട് പറയുന്നതിന് പകരം പതിവു ശൈലയില്‍ പൊലീസ് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തതോടെ സംഭവം കൈവിട്ടു, ഇതിനെ തുടര്‍ന്നാണ് മദ്യലഹരിയിലാണെന്ന് തെളിയിക്കാന്‍ വൈദ്യപരിശോധന നടത്തി പൊലീസ് അറസ്റ്റു ചെയ്തത്.

എന്നാല്‍ ഈ വിഷയത്തില്‍ വിനായകന്‍ സഖാവായതിനാലാണോ പൊലീസ് പ്രിവിലേജ് നല്‍കിയതെന്ന തൃക്കാക്കര എം എല്‍ എയായ ഉമാതോമസിന്റെ ഇടപെടലാണ് സംഭവം വിവാദമാക്കിയത്. പൊലിസീന്റെ ആത്മവീര്യം തകര്‍ക്കുന്ന സംഭവമാണ് നടന്നതെന്നും വിനായകനു വേണ്ടി ക്ളിഫ് ഹൗസില്‍ നിന്നും ഇടപെട്ടുവെന്ന ഗുരുതരമായ ആരോപണവും ഉമാതോമസ് ഉന്നയിച്ചു. സി പി എം ബന്ധമുളളവര്‍ എന്തുതെറ്റ് ചെയ്താലും പൊലീസ് നടപടി ഇങ്ങനെയാണെന്ന് വിനായകനെ ജാമ്യത്തില്‍ വിട്ടതിനെ പരാമര്‍ശിച്ച്‌ പിന്നീട് തിരുവനന്തപുരത്ത് ഉമാതോമസ് മാധ്യമപ്രവര്‍ത്തകരോട് തുറന്നടിക്കുകയും ചെയ്തു.

ഇതോടെയാണ് സംഭവം രാഷ്ട്രീയ പോരിലെത്തിയത്. ഉമ്മന്‍ചാണ്ടി മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തെ കുറിച്ചു മോശം പ്രതികരണം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടും വിനായകനെതിരെ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ഇതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമായതെന്നും ഉമാതോമസ് ചൂണ്ടിക്കാട്ടി.വിനായകന്‍ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് പൊലീസ് എഫ് ഐ ആറില്‍ പറയുന്നത്. നേരത്തെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍, പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍, നോര്‍ത് പൊലീസ് സ്റ്റേഷന്‍ എന്നിവടങ്ങളില്‍ ഡ്യൂടിയിലുണ്ടായിരുന്ന പൊലീസുകാരുമായി പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അന്നൊക്കെ അറസ്റ്റ് ചെയ്യാതെ വെറുതെവിടുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന റിപോര്‍ട്.