ഡല്‍ഹി: വൈദ്യുതിവിതരണത്തിലെ നഷ്ടം കുറയ്ക്കാനാവശ്യമായ സഹായധനം വേണമെങ്കില്‍ കുടിശ്ശിക എത്രയുംവേഗം പിരിച്ചെടുക്കണമെന്ന് കേരളത്തോട് കേന്ദ്രം.

സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ-സ്വകാര്യ-തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍നിന്നടക്കമുള്ള കുടിശ്ശിക പിരിച്ചെടുത്ത് കെ.എസ്.ഇ.ബി.ക്ക് കൈമാറുന്നത് സംബന്ധിച്ച രേഖാമൂലമുള്ള ഉറപ്പ് സമര്‍പ്പിക്കാൻ സംസ്ഥാന വൈദ്യുതിമന്ത്രിമാരുടെ യോഗത്തില്‍ കേരളത്തോട് കേന്ദ്രം നിര്‍ദേശിച്ചു.

കെ.എസ്.ഇ.ബി.ക്ക് ജൂണ്‍ 30 വരെ പിരിഞ്ഞുകിട്ടാനുള്ളത് 3585.69 കോടി രൂപയാണെന്നാണ് കണക്ക്. വിതരണമേഖലയിലെ നഷ്ടം കുറയ്ക്കാനുള്ള കേന്ദ്രപദ്ധതിയായ റീവാംപ് ഡിസ്ട്രിബ്യൂഷൻ സെക്ടര്‍ സ്കീം (ആര്‍.ഡി.എസ്.എസ്.) അനുസരിച്ച്‌ കേരളത്തിന് 10,000 കോടി രൂപ ലഭിക്കണം. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ 8175.05 കോടിയും മറ്റുനഷ്ടം കുറയ്ക്കല്‍ നടപടികളിലൂടെ 2235.78 കോടി രൂപയുമാണ് ലഭ്യമാകുക. കുടിശ്ശിക പിരിച്ചെടുക്കാനുള്ള കൃത്യമായ മാര്‍ഗരേഖസഹിതം കേരളസര്‍ക്കാര്‍ ഉത്തരവിറക്കി ഉറപ്പുനല്‍കിയാല്‍ ഉടനെ 2235.78 കോടി കൈമാറാമെന്നാണ് ലഭിച്ചിരിക്കുന്ന ഉറപ്പ്.കുടിശ്ശിക പത്തോ പന്ത്രണ്ടോ ഗഡുക്കളായി പിരിച്ചെടുക്കാമെന്ന് കേരളാ പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കൃത്യമായ ചാര്‍ട്ട് സഹിതമുള്ള ഉത്തരവിറക്കി അറിയിക്കാനാണ് കേന്ദ്രം നിര്‍ദേശിച്ചത്. കേരളത്തെ പ്രതിനിധീകരിച്ച്‌ ഊര്‍ജ പ്രിൻസിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലും കെ.എസ്.ഇ.ബി. ചെയര്‍മാൻ രാജൻ ഖൊബ്രഗഡെയുമാണ് പങ്കെടുത്തത്.