ഡല്‍ഹി: ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസയിലേക്ക് ഇന്ത്യയുടെ രണ്ടാംഘട്ട സഹായം. 32 ടണ്ണോളം വരുന്ന സഹായ ശേഖരങ്ങള്‍ അയച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

വ്യോമപാത വഴി ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലാണ് സഹായമെത്തിക്കുക. അവിടെനിന്ന് റഫാ അതിര്‍ത്തിവഴി ഗാസയിലെത്തിക്കുകയാണ് ചെയ്യുക.ഇന്ത്യൻ വ്യോമസേനയുടെ സി.17 വിമാനത്തിലാണ് സഹായങ്ങളെത്തിക്കുന്നത്. 32 ടണ്‍ സഹായശേഖരങ്ങളാണ് അയച്ചതെന്ന് വിദേശാകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ എക്സില്‍ കുറിച്ചു. പലസ്തീൻ ജനതയ്ക്കായുള്ള മാനുഷിക സഹായം നല്‍കുന്നത് തുടരുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. സഹായവസ്തുക്കളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പലസ്തീനിലേക്കുള്ള ഇന്ത്യയുടെ ആദ്യ സഹായമെത്തിച്ചത് കഴിഞ്ഞ ഒക്ടോബര്‍ 22-നായിരുന്നു.