പുതുവത്സരദിനത്തില്‍ ജപ്പാനെ ഭീതിയിലാഴ്ത്തിയ ശക്തമായ ഭൂകമ്പത്തില്‍ 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.ജപ്പാൻ കടലോരത്തെ ഇഷികാവ പ്രിഫെക്ചറിലെ നോതോയില്‍ പ്രാദേശികസമയം തിങ്കളാഴ്ച വൈകീട്ട് 4.10-ന് (ഇന്ത്യൻ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.51) 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചനമാണുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ചൊവ്വാഴ്ച പുലര്‍ച്ചയും ഭൂചലനമുണ്ടായി. തുടര്‍ച്ചയായ 155 ഭൂചലനങ്ങളുണ്ടായെന്നും പതിനായിരങ്ങള്‍ ദുരിതമനുഭവിക്കുകയാണെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

ദുരന്തത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും ആളപായമുണ്ടായതായും ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിഡ ചൊവ്വാഴ്ച പറഞ്ഞു. കെട്ടിടങ്ങള്‍ തകരുകയും തീപിടിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ അകപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. പ്രധാന റോഡുകളും ദേശീയപാതകളുമടക്കം സഞ്ചാരയോഗ്യമല്ലാത്തത് സൈന്യത്തിന്റെയുംമറ്റും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് വാര്‍ത്താഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടുചെയ്തു. 33,000 കുടുംബങ്ങള്‍ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്.