ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് സ്ഥാനാർഥികളെ നിശ്ചയിക്കാൻ ബി.ജെ.പി.യുടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം വ്യാഴാഴ്ച വൈകീട്ട് ഡല്‍ഹിയില്‍ ചേരും.100 സ്ഥാനാർഥികളുടെ പേരാവും ആദ്യഘട്ടം നിശ്ചയിക്കുകയെന്ന് പാർട്ടി കേന്ദ്രങ്ങള്‍ സൂചനനല്‍കി. കേരളത്തിലെ ചില സ്ഥാനാർഥികളെയും തീരുമാനിച്ചേക്കും.പ്രധാനമന്ത്രി വാരാണസിക്കുപുറമേ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍കൂടി മത്സരിക്കുമോ എന്നതിലാണ് ആകാംക്ഷ. വെള്ളിയാഴ്ചയായിരിക്കും സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, ഭൂപേന്ദ്ര യാദവ്, സർബാനന്ദ സോനോവാള്‍, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, ഒ.ബി.സി. മോർച്ച ദേശീയ അധ്യക്ഷൻ ഡോ. കെ. ലക്ഷ്മണൻ, ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ ഡോ. ഇഖ്ബാല്‍ സിങ് ലാല്‍പുര, ഡോ. സുധാ യാദവ്, ഡോ. സത്യനാരായണ്‍ ജതിയ, ഓം പ്രകാശ് മാഥൂർ, മഹിളാ മോർച്ച ദേശീയ അധ്യക്ഷ വനതി ശ്രീനിവാസൻ എന്നിവരാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിലെ അംഗങ്ങള്‍.2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ പാർട്ടി സ്ഥാനാർഥികള്‍ തോല്‍ക്കുകയോ രണ്ടാം സ്ഥാനത്തെത്തുകയോ ചെയ്ത മണ്ഡലങ്ങളാണ് വ്യാഴാഴ്ച സമിതി പരിഗണിക്കുന്നത്. ഈ മണ്ഡലങ്ങളില്‍ സ്ഥാനാർഥികളെ നേരത്തേ പ്രഖ്യാപിച്ച്‌ പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനാണ് നീക്കം. പ്രകടനപത്രിക തയ്യാറാക്കാനായി ജനങ്ങളില്‍നിന്ന് അഭിപ്രായം തേടിക്കൊണ്ടുള്ള പ്രചാരണ പരിപാടികളും പാർട്ടി ആരംഭിച്ചിട്ടുണ്ട്.