സംസ്ഥാനത്ത് ഈ മാസം ചൂടു കൂടാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഏപ്രില്‍, മെയ്‌ മാസങ്ങളിലും സാധാരണയിലും ചൂട് കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മാർച്ചില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയേക്കാവുന്ന സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. ഇന്നലെ മുതല്‍ സംസ്ഥാനത്ത് ഔദ്യോഗികമായി വേനല്‍ക്കാലം ആരംഭിച്ചു. വേനല്‍ മഴ സാധാരണ നിലയില്‍ ലഭിക്കുമെങ്കിലും ചൂട് ഉയരും.വേനല്‍മഴ എന്നു ലഭിക്കുമെന്ന് ഔദ്യോഗിക വിശദീകരണമില്ലെങ്കിലും ഈ മാസം പകുതിയോടെ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു. വടക്കൻ കേരളത്തെ അപേക്ഷിച്ച്‌ തെക്കൻ കേരളത്തില്‍ ഈ മാസം മഴ കുറയും. മെയ്‌ മാസത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ മഴ ലഭിച്ചേക്കും. കനത്ത ചൂടിന് പ്രധാന കാരണമായ എല്‍നിനോ പ്രതിഭാസം പസിഫിക് സമുദ്രത്തില്‍ തുടരുകയാണ്. മണ്‍സൂണ്‍ ആരംഭത്തോടെ മാത്രമാണ് സാധാരണ സ്ഥിതിയിലേക്കു മാറാനുള്ള സാധ്യത.

ഇന്നലെ സംസ്ഥാനത്ത് വെള്ളാനിക്കരയിലാണ് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 37.6 ഡിഗ്രി സെല്‍ഷ്യസ്. കോട്ടയം, പുനലൂർ (37.2) എന്നിവിടങ്ങളാണ് രണ്ടാമത്. കോട്ടയം, തൃശൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ കനത്ത ചൂടിനെത്തുടർന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ 24 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയർന്നേക്കും.