സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിംഗ്. 11.30 വരെയുള്ള കണക്ക് പ്രകാരം പോളിംഗ് ശതമാനം 26 കടന്നു.വോട്ടെടുപ്പ് ആരംഭിച്ച്‌ നാലരമണിക്കൂര്‍ പിന്നിടുമ്ബോഴാണ് പോളിംഗ് കാല്‍ശതമാനം പിന്നിട്ടിരിക്കുന്നത്. ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് പലയിടത്തും ഇവിഎം-വിവിപാറ്റ് മെഷീനുകളുടെ തകരാര്‍ കാരണം തടസപ്പെട്ടിരുന്നു. എങ്കിലും പോളിംഗ് സ്‌റ്റേഷനുകളിലെല്ലാം പൊതുവെ വോട്ടര്‍മാരുടെ വലിയ നിരയാണ് കാണപ്പെടുന്നത്.നിലവിലെ കണക്ക് പ്രകാരം ആറ്റിങ്ങലില്‍ ആണ് ഏറ്റവും കൂടുതല്‍ പോളിംഗ്, 27.91 ശതമാനം. കുറവ് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലാണ്, 23.55 ശതമാനം. തിരുവനന്തപുരം 25.66 ശതമാനം, കൊല്ലം 25.99 ശതമാനം, പത്തനംതിട്ട 26.67 ശതമാനം, മാവേലിക്കര 26.86 ശതമാനം, ആലപ്പുഴ 27.86 ശതമാനം, കോട്ടയം 26.41 ശതമാനം, ഇടുക്കി 26.12 ശതമാനം, എറണാകുളം 25.92 ശതമാനം, ചാലക്കുടി 27.34 ശതമാനം എന്നിങ്ങനെയാണ് കണക്ക്.

തൃശൂര്‍ 26.49 ശതമാനം, ആലത്തൂര്‍ 26.19 ശതമാനം, പാലക്കാട് 27.6 ശതമാനം, മലപ്പുറം 25.03 ശതമാനം, കോഴിക്കോട് 25.62 ശതമാനം, വയനാട് 26.81 ശതമാനം, വടകര 25.08 ശതമാനം, കണ്ണൂര്‍ 27.26 ശതമാനം, കാസര്‍കോട് 26.33 ശതമാനം എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ കണക്ക്. വെള്ളിയാഴ്ചയായതിനാല്‍ തന്നെ ഇനി ഉച്ച വരെ പോളിംഗ് മന്ദഗതിയിലായേക്കും എന്നാണ് വിലയിരുത്തല്‍.മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. അതേസമയം കേരളത്തോടൊപ്പം ഇന്ന് മറ്റ് 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരിലും ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. രണ്ടാം ഘട്ടത്തില്‍ 88 മണ്ഡലങ്ങളില്‍ നിന്നായി 1202 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. 15.88 കോടി വോട്ടര്‍മാരാണ് ഈ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.