സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. രണ്ട് ജില്ലകളിലൊഴികെ താപനില മുന്നറിയിപ്പുണ്ട്.വയനാട്, ഇടുക്കി ജില്ലകളിലൊഴികെ 12 ജില്ലകളിലാണ് ജാഗ്രതാ മുന്നറിയിപ്പ്. അതേ സമയം വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത ഉണ്ട്. 15 ന് ശേഷം അറിബക്കടലില്‍ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പറയുന്നത്.

വയനാട് ഇടുക്കി ജില്ലകളിലൊഴികെ സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുതലാവാനാണ് സാധ്യത. പാലക്കാട് ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളില്‍ 38 വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കും ഉയർന്ന താപനില. തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ രാത്രികളില്‍ താപനില ഉയരുമെന്നും അറിയിപ്പുണ്ടായിരുന്നു.15 ന് ശേഷം അറബിക്കടലില്‍ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. അതേ സമയം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് ( 8 – 5 – 2024 ) രാവിലെ 11.30 മുതല്‍ രാത്രി 11. 30 വരെ 0. 5 മുതല്‍ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിന്റെ വേഗത സെക്കന്റില്‍ 15 സെന്റി മീറ്ററിനും 45 സെന്റി മീറ്ററിനും ഇടിയില്‍ മാറിവരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് ( 08- 05- 2024) പുലർച്ചെ 2.30 മുതല്‍ രാത്രി 11. 30 വരെ 1. 0 മുതല്‍ 1. 7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിന്റെ വേഗത സെക്കന്റില്‍ 15 സെന്റി മീറ്ററിനും 45 സെന്റി മീറ്ററിനും ഇടയില്‍ മാറിവരാനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം പറയുന്നു.1. കടല്‍ ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കണം.2. മത്സ്യബന്ധന യാനങ്ങള്‍ ( ബോട്ട്, വള്ളം, മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യ ബന്ധനം ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.4. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ എല്ലാ ബീച്ചുകളില്‍ നിന്നും ആളുകളെ ഒഴിവാക്കണം5. കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളില്‍ വള്ളങ്ങളിലും ചെറിയ യാനങ്ങളിലും രാത്രി 8 മണിക്ക് ശേഷം മത്സ്യ ബന്ധനം നടത്താൻ പാടുള്ളതല്ല.6. കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളില്‍ ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ അഴിമുഖങ്ങളില്‍ നിന്നും മത്സ്യ ബന്ധനത്തിനായി ചെറിയ യാനങ്ങളില്‍ കടലിലേക്ക് പുറപ്പെടാൻ പാടുള്ളതല്ല. കടല്‍ പ്രക്ഷുബ്ധമായിരിക്കും.