കോവിഡിനെ ജനം അതിജീവിച്ചു തുടങ്ങിയതിന്റെ ലക്ഷണങ്ങൾ എല്ലാ പൊതുഗതാഗതങ്ങളിലും പോലെ റെയിൽവേയിലും പ്രകടമായി. പ്രതിദിന ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതാണ്. വേണാട്, ജനശതാബ്ദി, ട്രെയിനുകളിൽ കോവിഡ് മാനദണ്ഡം പാലിച്ചു സീറ്റ് ക്രമീകരണം നടത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. 02076 ജനശതാബ്ദിയിൽ എറണാകുളം ജംഗ്ഷനിൽ ഇന്ന് കോഴിക്കോടേയ്ക്ക് യാത്രതിരിക്കാൻ എത്തിയവർക്ക് പ്ലാറ്റ്‌ ഫോമിൽ വിശ്രമിക്കാനുള്ള സൗകര്യം പോലും പരിമിതമായിരുന്നു. അടുത്തടുത്ത സീറ്റുകളിൽ റിസർവേഷൻ അനുവദിച്ചു സാമൂഹിക അകലനിബന്ധനകൾ ഇനി പ്രായോഗികല്ലെന്ന് റെയിൽവേ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. സ്ഥിരയാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടും പാസഞ്ചർ, മെമു സർവ്വീസ് ആരംഭിക്കാതെ പൂർണ്ണമായും റിസർവേഷൻ നിലനിർത്തി സ്പെഷ്യൽ ട്രെയിനുകൾ കൊണ്ട് വന്ന് സാധാരണക്കാരനെ കൊള്ളയടിക്കാനുള്ള ശ്രമമാണ് റെയിൽവേ വീണ്ടും ആലോചിക്കുന്നത്.

പാസഞ്ചർ, മെമു സർവ്വീസുകൾ ആരംഭിച്ചാൽ മാത്രമേ ജനജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങി വരികയുള്ളു. ഉപജീവനത്തിന് എറണാകുളം, തിരുവനന്തപുരം പോലുള്ള IT സിറ്റികളെയും മറ്റു ജില്ലാകേന്ദ്രങ്ങളെയും ആശ്രയിക്കുന്ന സാധാരണക്കാരന് താമസത്തിനും ഭക്ഷണത്തിനും തുച്ഛമായ ശമ്പളത്തിൽ നിന്നും സിംഹഭാഗവും മാറ്റിവെയ്ക്കേണ്ടി വരുന്നു. രണ്ട് മൂന്ന് ജില്ലകൾ മാത്രം യോജിപ്പിച്ചു കേരളത്തിൽ ഉടനീളം പാസഞ്ചർ, മെമു സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ സ്പെഷ്യൽ ട്രെയിനുകൾ പോലും വെട്ടികുറയ്ക്കുന്ന നിലപാടാണ് പിന്നീട് റെയിൽവേ സ്വീകരിച്ചത്. യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ന്റെ ശക്തമായ പ്രതിഷേധത്തിലൂടെയാണ് വേണാട്, ശതാബ്ദി ട്രെയിനുകൾ മടക്കി കൊണ്ടുവന്നത്.

ബഹുദൂരട്രെയിനുകൾ ഉണ്ടെങ്കിലും കേരളത്തിൽ മാത്രം സർവീസ് നടത്തുന്ന ട്രെയിനുകളെയാണ് ജോലിസംബന്ധമായ യാത്രകൾക്ക് ആളുകൾ തെരഞ്ഞെടുക്കുന്നത് എന്നതിന്റെ തെളിവാണ് ജനശതാബ്ദിയിലെ തിരക്ക്. കോഴിക്കോട് 01.05 ന് എത്തുന്ന ട്രയിനിലെ യാത്രക്കാർ പുറത്തേയ്ക്ക് ഇറങ്ങാൻ സാമൂഹിക അകലം പാലിക്കാതെ നിന്ന ക്യൂവിന് ട്രെയിനിനേക്കാൾ നീളമുണ്ടായിരുന്നു.

കോവിഡ് പേടിച്ചു ഒളിച്ചിരിക്കാൻ ഇനിയാവില്ല.. കോവിഡ്നെ നേരിടാൻ യാത്രക്കാർ സജ്ജമാമയിരിക്കുന്നു. കയ്യുറകളും മാസ്കും സാനിറ്റൈസറും ഇന്ന് സാധാരക്കാരന്റെ പോലും ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. ഇനി വേണ്ടത് ജീവിതം പഴയപടിയിലേക്ക് പച്ചപിടിപ്പിക്കുകയാണ്. അതിനായി സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് ആവശ്യമായ നടപടി ഉണ്ടാകണം എന്ന് അഭ്യർഥിക്കുന്നു.