ഇന്ത്യയുടെ പതിനഞ്ചാമത്‌ രാഷ്ട്രപതിയായി ദ്രൗപതി മുര്‍മുവിനെ തിരഞ്ഞെടുത്തു. ആദിവാസി വിഭാത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി.ദ്രൗപതി മുര്‍മുവിന്റെ വിജയത്തില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ അഭിനന്ദം അറിയിച്ചു. പുതിയ രാഷ്ട്രപതി യാതൊരു ഭയമോ വിട്ടുവീഴ്ചയോ ഇല്ലാതെ രാജ്യത്തിന്റെ ഭരണഘടനയുടെ കാവലാള്‍ ആകുമെന്ന് താനും എല്ലാ ഇന്ത്യക്കാരും പ്രതീക്ഷിക്കുന്നതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.1958 ജൂണ്‍ 20ന് ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തില്‍ ജനിച്ച ദ്രൗപതി, ബിജെപിയിലൂടെയാണ് മുഖ്യധാര രാഷ്ട്രീയത്തിലേക്കെത്തുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്ബ് സ്‌കൂള്‍ അധ്യാപികയായിരുന്നു. ഒഡീഷ സര്‍ക്കാരിന്റെ ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായും ജോലി ചെയ്തു.1997ല്‍ ബിജെപിയില്‍ ചേര്‍ന്ന മുര്‍മു, റായ്‌റംഗ്പൂര്‍ നഗര്‍ പഞ്ചായത്ത് കൗണ്‍സിലറായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തുടക്കം കുറിച്ചു.2000ല്‍ റായ്‌റംഗ്പൂര്‍ നഗര്‍ പഞ്ചായത്തിന്റെ ചെയര്‍പേഴ്‌സണായി. ബിജെപി പട്ടികവര്‍ഗ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.2000-2004 കാലയളവില്‍ റായ്‌റംഗ്പുര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ നിയമസഭാംഗമായി. ഒഡീഷയിലെ ബിജു ജനതാദള്‍, ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയുള്ള വാണിജ്യഗതാഗത മന്ത്രിയായും ഫിഷറീസ് ആന്‍ഡ് ആനിമല്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 മെയ് 18 ന് ജാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണറായി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു.രാജ്യത്തെ രണ്ടാമത്തെ വനിത രാഷ്‌ട്രപതിയായി മാറുകയാണ് ദ്രൗപതി മുര്‍മു..