പാലക്കാട് മങ്കര ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളിലെ അലമാരയിൽ നിന്നും വിഷപ്പാമ്ബിനെ കണ്ടെത്തി.നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കാലിലൂടെ പാമ്പിഴഞ്ഞെന്നാണ് പരാതി. കുട്ടിയെ പാമ്പ് കടിച്ചെന്ന സംശയത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം.ക്ലാസിലെത്തിയ വിദ്യാര്‍ഥിനി നിലത്തുകിടന്ന പാമ്പിനെ അറിയാതെ ചവിട്ടുകയും തുടർന്ന് പാമ്പ് കുട്ടിയുടെ കാലില്‍ വരിഞ്ഞുചുറ്റുകയും ആയിരുന്നു… കാല് കുടഞ്ഞതോടെ പാമ്പ് തെറിച്ചുവീണു. ക്ലാസ് മുറിയിലെ ഒരു അലമാരയിലേക്ക് പാമ്പ് കയറുന്നതും കുട്ടി കണ്ടിരുന്നു. ഇതിനിടെ പേടിച്ചരണ്ട കുട്ടി കരയുന്നത് കണ്ട് അധ്യാപിക വിവരം ചോദിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ മറ്റ് അധ്യാപകരെ കൂട്ടിയെത്തി പാമ്ബിനെ തല്ലിക്കൊല്ലുകയായിരുന്നു.

കുട്ടിക്ക് പാമ്പ് കടിയേറ്റിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. എന്നിരുന്നാലും അടുത്ത് 24 മണിക്കൂര്‍ കുട്ടിയെ നിരീക്ഷിക്കും. ഇതിനിടെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തി. സ്‌കൂള്‍ പരിസരം കാടുപിടിച്ച്‌ കിടക്കുകയാണെന്നും ഇവിടെ നിന്നാണ് പാമ്പ് വന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. എത്രയും വേഗം സ്‌കൂള്‍ പരിസരം വൃത്തിയാക്കിയില്ലെങ്കില്‍ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.