“നന്ദിയുണ്ട് വളരെ സന്തോഷമായി” മേയർ കെ.ശ്രീകുമാറിനോട് ഇത്രയും പറഞ്ഞപ്പോൾ തന്നെ ഗിരിജയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
വാക്കുകൾ കിട്ടാതായപ്പോൾ നിറഞ്ഞ മനസ്സോടെ അവർ കൈ കൂപ്പി.

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന മരണപ്പെട്ട പികെ. വേലായുധന്റെ, ഭാര്യ ഗിരിജാ വേലായുധന് നഗരസഭ കല്ലടി മുഖത്തെ ഭവന സമുച്ചയത്തിൽ ഫ്‌ളാറ്റ് അനുവദിച്ച വിവരം ഗിരിജയെ നേരിൽ കണ്ട് അറിയിക്കാനെത്തിയതായിരുന്നു മേയർ.

സ്വന്തമായി വീടോ സ്ഥലമോ ഇല്ലെന്ന്
കാണിച്ച് ഗിരിജ വേലായുധൻ
മന്ത്രി എ. കെ.ബാലന് അപേക്ഷ സമർപ്പിച്ചിരുന്നു.മന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്നാണ് നഗരസഭ കല്ലടി മുഖത്തെ ഭവന സമുച്ചയത്തിൽ ഗിരിജയ്ക്ക് ഫ്‌ളാറ്റ് അനുവദിച്ചത്.

ഫ്‌ളാറ്റിലേക്ക് അടുത്ത് തന്നെ മാറാമെന്നും മന്ത്രി എകെ.ബാലൻ തന്നെ ഫ്‌ളാറ്റിന്റെ താക്കോൽ കൈമാറുമെന്നും മേയർ ഗിരിജയെ അറിയിച്ചു.

വർഷങ്ങളായി വാടക വീടുകളിൽ മാറി മാറി കഴിയുകയായിരുന്ന ഗിരിജ ഇപ്പോൾ സ്വന്തമായി തല ചായ്ക്കാൻ ഒരിടം കിട്ടിയതിന്റെ ആശ്വാസത്തിലാണ്.

കാക്കാംമൂലയിലുള്ള കൂട്ടുകാരിയുടെ വീട്ടിലാണ് ഈ മുൻ മന്ത്രിയുടെ ഭാര്യ ഇപ്പോൾ താമസിക്കുന്നത്.

1982 ലെ കെ.കരുണാകരൻ മന്ത്രിസഭയിലെ അംഗമായിരുന്നു പികെ.വേലായുധൻ.