ജാഥയും കൊട്ടിക്കലാശവും അഞ്ചിൽ കൂടുതൽ ആളുകൾക്കൊപ്പം വോട്ട് ചോദ്യവും വേണ്ട; ബൂത്തിൽ സാനിറ്റൈസറും സോപ്പും വേണം; തപാൽവോട്ടും അനുവദിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാഥകളും കൊട്ടിക്കലാശവും വേണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. റോഡ് ഷോയ്ക്ക് പരമാവധി മൂന്നു വാഹനങ്ങളേ പാടുള്ളൂ. നാമനിർദേശ പത്രികാസമർപ്പണ സമയത്ത് മൂന്നുപേരെയും ഭവന സന്ദർശന സമയത്ത് അഞ്ചുപേരെയും അനുവദിക്കും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം മുതൽ വോട്ടെണ്ണൽ വരെ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. തെരഞ്ഞടെുപ്പ് പ്രചാരണത്തിലും വോട്ടെടുപ്പിലും വിജയാഹ്ലാദത്തിലും എല്ലാം സാമൂഹിക അകലവും കൊവിഡ് മാനദണ്ഡങ്ങളും പാലിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു.

ഉത്തരവിലെ പ്രധാന നിർദേശങ്ങൾ:

*നാമനിർദേശ പത്രികാ സമർപ്പണത്തിന് മൂന്നുപേരിൽ കൂടുതൽ പാടില്ല. *സ്ഥാനാനാർത്ഥികൾക്കൊപ്പം ജാഥയോ വാഹനവ്യൂഹമോ പാടില്ല.
*ഒരു വാഹനം മാത്രമേ അനുവദിക്കൂ.
*വോട്ട് തേടിയുള്ള ഭവന സന്ദർശനത്തിന് സ്ഥാനാർത്ഥി അടക്കം അഞ്ചുപേർ മാത്രമേ പാടുള്ളൂ.
*റോഡ് ഷോയ്ക്ക് പരമാവധി മൂന്നു വാഹനവങ്ങളേ ഉപയോഗിക്കാവൂ.
*ജാഥ, ആൾക്കൂട്ടം, പരസ്യപ്രചാരണത്തിന്റെ അവസാന ദിവസത്തെ കൊട്ടിക്കലാശം എന്നിവ ഒഴിവാക്കണം
*തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങളെ കൂടുതലായി ഉപയോഗിക്കണം
*സ്ഥാനാർഥികൾക്ക് നോട്ടുമാല, ഹാരം, ബൊക്കെ, ഷാൾ എന്നിവ നൽകിക്കൊണ്ടുള്ള സ്വീകരണം പാടില്ല.
*പോളിങ് സ്‌റ്റേഷനുകളിൽ വെള്ളം,സോപ്പ്, സാനിറ്റൈസർ എന്നിവ നിർബന്ധമായും കരുതണം.
*ബൂത്ത് ഏജന്റുമാർ പത്തിൽ കൂടരുത്.
*പോളിങ് സ്‌റ്റേഷന്റെ ദൂരപരിധിക്ക് പുറത്തുള്ള സ്ലിപ്പ് വിതരണത്തിന് രണ്ടുപേർ മാത്രം.
*പോളിങ് ഉദ്യോഗസ്ഥർ മാസ്‌ക്, ഫെയ്‌സ് ഷീൽഡും കയ്യുറയും ധരിക്കണം. *ബൂത്തിനുള്ളിൽ ഒരേസമയം മൂന്ന് വോട്ടർമാരെ മാത്രമേ അനുവദിക്കാവൂ.
*കൊവിഡ് പോസിറ്റീവ് ആയവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും തപാൽ വോട്ട് അനുവദിച്ചു.
*വോട്ടെണ്ണലിനു ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങൾക്കും കൊവിഡ് മാനദണ്ഡം നിർബന്ധമാക്കി.