പമ്പയില്‍ നിന്ന് രാത്രി ഏഴിന് ശബരിമലയിലേക്ക് അവസാനം കയറ്റിവിടുന്ന തീര്‍ഥാടകര്‍ നട അടയ്ക്കുന്ന രാത്രി ഒന്‍പതിനു മുമ്പായി ദര്‍ശനത്തിന് എത്തുന്നു എന്ന് സിസിടിവിയിലൂടെ പോലീസ് ഉറപ്പാക്കും. സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഹൈ ലെവല്‍ കമ്മിറ്റി മീറ്റിംഗിലാണ് തീരുമാനം. ഹൈ ലെവല്‍ കമ്മിറ്റി കണ്‍വീനര്‍ സ്പെഷ്യല്‍ ഓഫീസര്‍ സൗത്ത് സോണ്‍ ട്രാഫിക്ക് എസ്പി ബി. കൃഷ്ണകുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
സന്നിധാനത്ത് സേവനം അനുഷ്ടിക്കുന്ന എല്ലാ വകുപ്പുകളിലും ഓരോ കോവിഡ് പ്രോട്ടോക്കോള്‍ കം ലെയ്ണ്‍ ഓഫീസറെ നിയോഗിച്ചു. അതത് വകുപ്പ് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ പ്രോട്ടോക്കോള്‍ കം ലെയ്ണ്‍ ഓഫീസര്‍ തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കും.വിവിധ വകുപ്പ് ജീവനക്കാരുടെ പ്രോട്ടോക്കോള്‍ കം ലെയ്ണ്‍ ഓഫീസര്‍മാരുടെ കോവിഡ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിക്ക് കോവിഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അധികാരം നല്‍കി. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി നടപടി എടുക്കുന്നതിനും കോവിഡ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് അധികാരം നല്‍കി. ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ഫ്ളൈഓവറിന് കിഴക്കേ ട്രാക്കില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇരുമുടി കെട്ടഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കും. അയ്യപ്പസോപാനത്ത് ചെന്ന് ഗണപതികോവിലും കഴിഞ്ഞ് മാളികപുറത്തേക്ക് പോകുന്ന വഴി ഫ്ളൈഓവര്‍ കയറുന്ന സമത്ത് കാണുന്ന രണ്ടു പാതയില്‍ കിഴക്കേ വശത്തുള്ള പാതയിലാണ് ഭക്തര്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇരുമുടി കെട്ട് അഴിക്കാനുള്ള താല്‍ക്കാലിക സൗകര്യം ഒരുക്കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ കടകളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ വിതരണം നടത്താന്‍ ഡിസ്പോസിബിള്‍ പ്ലേറ്റും ഗ്ലാസുമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തും. മെസുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഭക്ഷണ വിതരണമെന്ന് ഉറപ്പുവരുത്താനും നിർദ്ദേശം നൽകി.
മരക്കൂട്ടം, ചരല്‍മേട്, സന്നിധാനം എന്നിവിടങ്ങളില്‍ അടിയന്തിരഘട്ടങ്ങളില്‍ സ്ട്രക്ച്ചര്‍ എടുക്കുന്നതിന് സേവനത്തിലുള്ള അയ്യപ്പസേവാ സംഘം പ്രവര്‍ത്തകര്‍ക്ക് ആരോഗ്യവകുപ്പ് മാസ്‌ക്ക്, ഗ്ലൗസ് എന്നിവ നല്‍കും. വിവിധ വകുപ്പുകള്‍ ഒരുക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്തി പ്രത്യേകം ശ്രദ്ധ നല്‍കേണ്ട വിഷയങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ യോഗത്തില്‍ തീരുമാനമായി.
ഹൈ ലെവല്‍ കമ്മിറ്റി മീറ്റിംഗില്‍ എക്സിക്യുട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ്, ഫെസ്റ്റിവല്‍ കണ്‍ട്രോളര്‍ ബി.എസ്. ശ്രീകുമാര്‍, എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് പി.വി. സുധീഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. മൃതുല്‍ മുരളീകൃഷ്ണന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്ത ഹൈ ലെവല്‍ കമ്മിറ്റി മീറ്റിംഗ് ഈ മാസം 21 നടക്കും.