ചിന്നക്കനാലിൽ നിന്ന് കാടുകടത്തിയ അരിക്കൊമ്പൻ നിലവിൽ സഞ്ചരിക്കുന്നത് കേരള വനമേഖലയിലേക്കെന്ന് വനംവകുപ്പ്. ഇപ്പോൾ അരിക്കൊമ്പൻ മണ്ണാത്തിപ്പാറയിലാണ് ഉള്ളത്. കൊമ്പ ന്റെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ നിന്നുള്ള സി ഗ്നലുകൾ വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്നാട് വനം മേഖലയിലേക്ക് കടന്ന ശേഷം മണിക്കൂറുകളോളം അവിടെ ചുറ്റിത്തിരിഞ്ഞു. അതിന് ശേഷം കേരളത്തിലേക്ക് തിരിച്ച് സഞ്ചരിക്കുകയാണ് ഇപ്പോൾ . എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനം വകുപ്പ് അറിയിച്ചു.

മയക്കത്തിൽ നിന്ന് വിട്ടുവന്ന അരിക്കൊമ്പന്റെ ആരോ ഗ്യനില പൂർണമായി തൃപ്തികരമാണെന്ന് വനംവകുപ്പ് ഉദ്യോ ഗസ്ഥർ പറഞ്ഞു.അരിക്കൊമ്പന് തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്നു നൽകിയിരുന്നു. ആന ജനവാസ മേഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയോടെ കുമളിയിലെത്തിച്ച ആനയെ കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെയാണ് വനത്തിലേക്ക് വിട്ടത്. ദേഹത്ത് കണ്ടെത്തിയ നിസാര പരിക്കുകൾ ഒഴിച്ചു നിർത്തിയാൽ ആനക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ആന സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തും വരെ നിരക്ഷണം തുടരുകയാണ് ഉദ്യോ ഗസ്ഥർ. പതിമൂന്ന് മണിക്കൂർ നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് അരിക്കൊമ്പൻ സുരക്ഷിത കേന്ദ്രത്തിലെത്തിയത്.

അതേസമയം അരിക്കൊമ്പൻ ദൗത്യം പൂർത്തിയാക്കിയ ശേഷം കുംകിയാനകളായ കോന്നി സുരേന്ദ്രനും കുഞ്ചുവും മടങ്ങി.ഇന്നു വിക്രമനും സൂര്യനും മടങ്ങും. കുംകിയാനകളുടെ ഏകോപനം മൂലമാണ് അരിക്കൊമ്പനെ തളക്കാൻ കഴിഞ്ഞത്. കോന്നി സുരേന്ദ്രനെയും കുഞ്ചുവിനെയും വയനാട് എത്തിച്ച ശേഷം വിക്രമനെയും സൂര്യനേയും കൂട്ടാനായി വാഹനം തിരിച്ചെത്തും.ഇടുക്കിയിൽ ഭീതി പരത്തിയ അരിക്കൊമ്പനെ പിടികൂടി മാറ്റിയത് ചിന്നക്കനാൽ നിവാസികൾ ആഘോഷമാക്കിയിരുന്നു. അരിക്കൊമ്പനെ കൊണ്ടുപോയപ്പോൾ അരിപ്പായസം വിളമ്പിയ നാട്ടുകാർ കുംകിയാനകൾക്ക് മധുരം നൽകിയും പാപ്പാൻമാരെ ആദരിച്ചുമാണ് ആഘോഷം ഗംഭീരമാക്കിയത്.

കാലങ്ങളായി ചിന്നക്കനാൽ, ശാന്തൻപാറ നിവാസികളുടെ ഉറക്കം കെടുത്തിയവനായിരുന്നു അരിക്കൊമ്പനെന്ന കാട്ടു കൊമ്പൻ. അപകടകാരിയായ ആനയെ പിടിച്ച് മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ച കുങ്കിയാനകളോടുള്ള സ്നേഹം ശർക്കരയും പഴവും നൽകിയാണ് നാട്ടുകാർ പ്രകടിപ്പിച്ചത്. പാപ്പൻമാരെ പൊന്നാടയണിച്ച് ആദരിച്ചു. തുടർച്ചയായി വീടുകൾ ആക്രമിക്കുന്നതുകൊണ്ടാണ് അരിക്കൊമ്പനെ പിടിച്ച് മാറ്റണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചത്. ദൗത്യം വിജയിച്ചതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.

വനം വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ദൗത്യം പൂർത്തീകരിച്ചത്. ഇതിൽ പങ്കാളികളായ എല്ലാവർക്കും നാട്ടുകാർ നന്ദി അറിയിച്ചു. അരിക്കൊമ്പനൊപ്പം കാടിറങ്ങിയിരുന്ന ചക്കകൊമ്പനും മൊട്ടവാലനുമെല്ലാം അപകടകാരികളാണ്. അരിക്കൊമ്പനെ മാറ്റിയതോടെ ആക്രമണം കുറയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. വന മേഖലയിൽ തീറ്റ ഇല്ലാത്തതാണ്, ആനകൾ കാടിറങ്ങുന്നതിന് കാരണമെന്നും മൊട്ടകുന്നുകൾ, പുൽമേടുകളായി സംരക്ഷിച്ചാൽ പ്രദേശത്തെ കാട്ടാനശല്യത്തിന് പരിഹാരമാകുമെന്നും നാട്ടുകാർ പറയുന്നു.