മലപ്പുറം: താനൂരില്‍ ഓടുമ്ബ്രം തൂവല്‍ത്തീരത്ത് 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് സര്‍വീസ് നടത്തിയത് ലൈസന്‍സും മാനദണ്ഡങ്ങളും പാലിക്കാതെയെന്ന് റിപ്പോര്‍ട്ട്.താനൂര്‍ സ്വദേശി നാസറിന്‍റെ ഉടമസ്ഥതയിലുള്ള അറ്റ്ലാന്‍റിക് എന്ന ബോട്ടാണ് പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റി യാത്രനടത്തിയത്. മതിയായ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെയാണ് ബോട്ട് യാത്രനടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.അനുവദിച്ച സമയം കഴിഞ്ഞും ബോട്ട് യാത്ര തുടര്‍ന്നു. ഇരുപതുപേരെ കയറ്റാന്‍ അനുമതിയുള്ള ബോട്ടില്‍ 35-ല്‍ കൂടുതല്‍ ആളുകള്‍ കയറിയിട്ടുണ്ട്. ‘ഇനിയെങ്ങാനും ബോട്ട് വെള്ളത്തിലിറക്കുകയാണെങ്കില്‍ മണ്ണെണ്ണ ഒഴിച്ച്‌ കത്തിക്കും’ എന്നാണ് അപകടത്തില്‍പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നത്.കൂടാതെ ബോട്ട് ജെട്ടിയിലെ പാലവും നാട്ടുകാർ കത്തിച്ചു. കെട്ടുങ്ങല്‍ ബീച്ചിലെ താല്‍കാലിക പാലമാണ് നാട്ടുകാര്‍ കത്തിച്ചത്.ഇന്നലെ ബോട്ടിലേക്ക് യാത്രക്കാര്‍ സഞ്ചരിച്ച പാലമാണിത്.

ഇന്നലെ വൈകീട്ട് 7.30നാണ് നാല്‍പ്പതോളം വിനോദസഞ്ചാരികളുമായി ഹൗസ്ബോട്ട് മറിഞ്ഞത്. കെട്ട് അഴി എന്ന ഭാഗത്ത് വെച്ചാണ് അപകടം നടന്നത്.

കെ.ടി.ഡി.സി.യുടെ അനുമതിയോടെ രണ്ടു തട്ടുകളുള്ള ബോട്ട് സ്വകാര്യവ്യക്തിയാണ് സര്‍വീസ് നടത്തുന്നത്. പുഴയും കടലും ചേരുന്ന മുനമ്പിലാണ് ബോട്ടിനു സര്‍വീസ് നടത്താന്‍ അനുമതി.വൈകീട്ട് ആറ് വരെയാണ് അനുവദിച്ച സമയമെങ്കിലും അപകടം നടക്കുന്നത് ഏഴരയോടെയാണ്. ആറ് മണിക്ക് ശേഷവും ഒന്നര മണിക്കൂറോളം സര്‍വീസുകള്‍ തുടര്‍ന്നുവെന്നര്‍ത്ഥം. നേരത്തേയും പരിധിയില്‍ കൂടുതല്‍ ആളുകളെ ബോട്ടുകളില്‍ കയറ്റുന്നതിനെതിരേ നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അനധികൃതമായി ബോട്ട് സര്‍വീസ് നടത്തുന്നതിന് പ്രദേശവാസികള്‍ പൊലീസില്‍ കേസും നല്‍കിയിരുന്നു.

ബോട്ട് ഇരുനിലയുള്ളതായതും ഗ്ലാസ് കൊണ്ട് മൂടിയതും അപകടത്തിന്‍്റെ ആഴം കൂട്ടി. ആളുകളുടെ ദൃശ്യപരിധിക്ക് പുറത്തുള്ള മേഖലയിലാണ് ബോട്ട് മറിഞ്ഞത്. ആളുകളുടെ അലമുറ കേട്ട് തൊട്ടടുത്ത വീട്ടുകാരാണ് സംഭവം പുറത്തറിയിക്കുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ചെറുബോട്ടുമായി രക്ഷാപ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ബോട്ടില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണവരെ എളുപ്പത്തില്‍ രക്ഷിക്കാനായി. ഉള്ളില്‍ കുടുങ്ങിപ്പോയവര്‍ ബോട്ട് ചെളിയിലേക്ക് ആണ്ടു പോയപ്പോള്‍ അതില്‍ പെടുകയായിരുന്നു.