കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതുവരെ ആരെയും കുറ്റവാളിയായി കാണരുതെന്ന് നടൻ സുരേഷ് ഗോപി. സ്വപ്നാ സുരേഷിന്റെയും ദിലീപിന്റെയും കേസുകളിൽ ഇതാണ് തന്റെ നിലപാടെന്നും സുരേഷ് ഗോപി ദുബായിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.പുതിയ ചിത്രമായ ഗരുഡന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് സുരേഷ് ഗോപി ദുബായിലെത്തിയത്. ചിലരെ മനഃപൂർവം പ്രതികളാക്കും വിധം പോലീസ് നടപടികളുണ്ടാവാറുണ്ട്. അന്തിമവിധി വരുന്നതുവരെ ആരും കുറ്റക്കാരല്ല. രാജ്യത്തിന്റെ നിയമവ്യവസ്ഥയിൽപ്പോലും മാറ്റങ്ങൾ വരുത്താൻ സാധ്യതയുള്ളതാണ് പുതിയ ചിത്രമെന്നും സുരേഷ് ഗോപി പറഞ്ഞു.

ബിനീഷ് കോടിയേരിയുടേയും ദിലീപിന്റെയും സ്വപ്നാ സുരേഷിന്റെയും കാര്യമായാൽപ്പോലും കോടതി പറയണം. അല്ലാതെ ഞാൻ വിശ്വസിക്കില്ല. അതല്ലേ നമ്മുടെ നാട്ടിൽ ലോ ഓഫ് ദ ലാൻഡ്? അദ്ദേഹം ചോദിച്ചു. തന്റെ രാഷ്ട്രീയ നിലപാടുനോക്കി ആരും സിനിമ വിലയിരുത്താറില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.മലയാളസിനിമയിലേക്കുള്ള തിരിച്ചുവരവിൽ ഏറെ സന്തോഷമുണ്ടെന്ന് നടി അഭിരാമി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നടൻ സിദ്ദിഖ്, നടി ദിവ്യാ പിള്ള, സംവിധായകൻ അരുൺ വർമ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

നവംബർ ആദ്യം റിലീസിന് തയ്യാറെടുക്കുന്ന ചിത്രം മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. ‘അഞ്ചാം പാതിര’യ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്ന ഗരുഡൻ മാജിക് ഫ്രെയിംസും മിഥുൻ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ്.നീതിക്ക് വേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടേയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ചിത്രത്തിൽ കേരള ആംഡ് പോലീസിന്റെ കമാൻഡന്റ് ആയ ഹരീഷ് മാധവനായാണ് സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജുമേനോൻ ചെയ്യുന്നത്.