മുംബൈ: 2023 ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസീലൻഡിനെതിരായ മത്സരത്തില്‍ ചരിത്രമെഴുതി ഇന്ത്യൻ പേസ് ബൗളര്‍ മുഹമ്മദ് ഷമി .ഒരു മത്സരത്തിലൂടെ നാല് റെക്കോഡുകളാണ് ഷമ്മി എറിഞ്ഞിട്ടത്. ന്യൂസീലൻഡിനെതിരായ മത്സരത്തില്‍ ഷമ്മി 9.5 ഓവറില്‍ 57 റണ്‍സ് വിട്ടുനല്‍കി ഏഴുവിക്കറ്റാണ് വീഴ്ത്തിയത്. ഈ പ്രകടനമാണ് റെക്കോഡുകള്‍ക്ക് വഴിവെച്ചത്. ഒരു ഇന്ത്യൻ താരത്തിന്റെ ഏകദിനത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ നാല് റണ്‍സ് വഴങ്ങി ആറുവിക്കറ്റെടുത്ത സ്റ്റ്യുവര്‍ട്ട് ബിന്നിയുടെ റെക്കോഡ് ഷമി മറികടന്നു. ഏകദിനത്തില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ഏഴുവിക്കറ്റ് നേടുന്നത്. ഡെവോണ്‍ കോണ്‍വെ, രചിൻ രവീന്ദ്ര, കെയ്ൻ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസൻ എന്നിവരാണ് ഷമിയുടെ പന്തില്‍ പുറത്തായത്.

ഇതോടൊപ്പം മറ്റൊരു റെക്കോഡും ഷമി തകര്‍ത്തു. ഒരു ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യൻ താരം എന്ന റെക്കോഡും ഷമി സ്വന്തമാക്കി. 2011-ല്‍ സഹീര്‍ഖാൻ നേടിയ 21 വിക്കറ്റിന്റെ റെക്കോഡ് ഷമി മറികടന്നു. നിലവില്‍ ആറ് മത്സരങ്ങള്‍ മാത്രം കളിച്ച ഷമിയുടെ അക്കൗണ്ടില്‍ 23 വിക്കറ്റുണ്ട്. ഒൻപത് മത്സരങ്ങളില്‍ നിന്നാണ് സഹീര്‍ 21 വിക്കറ്റെടുത്തത്. ലോകകപ്പില്‍ അതിവേഗത്തില്‍ 50 വിക്കറ്റ് വീഴ്ത്തുന്ന ബൗളര്‍ എന്ന നേട്ടവും ഷമി സ്വന്തമാക്കി. വെറും 17 ഇന്നിങ്സുകളില്‍ നിന്നാണ് താരം 50-ല്‍ എത്തിയത്. 19 മത്സരങ്ങളില്‍ നിന്ന് 50 വിക്കറ്റെടുത്ത ഓസ്ട്രേലിയൻ താരം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോഡ് ഷമി തകര്‍ത്തു. അതുപോലെ ഒരു ലോകകപ്പില്‍ മൂന്ന് തവണ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയ ആദ്യ ബൗളര്‍ എന്ന റെക്കോഡും ഷമി സ്വന്തമാക്കി. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഷമി ന്യൂസീലൻഡിനെതിരേ രണ്ട് തവണ അഞ്ചുവിക്കറ്റ് നേടി. ശ്രീലങ്കയ്ക്കെതിരെയും താരം അഞ്ചുവിക്കറ്റെടുത്തു.