ഡല്‍ഹി: കോവിഡ് 19 വാക്സിനുകള്‍ രാജ്യത്തെ യുവാക്കളിലെ പെട്ടെന്നുള്ള മരണസാധ്യത വര്‍ധിപ്പിക്കുന്നില്ലെന്ന് പഠനം.കോവിഡ് വാക്സിനുകള്‍ ഇത്തരത്തിലുള്ള അപകടസാധ്യത കുറയ്ക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്തതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍.) പഠനത്തിലാണ് കണ്ടെത്തല്‍.

18-നും 45-നും ഇടയില്‍ പ്രായമുള്ളവരില്‍ പെട്ടെന്ന് മരണം സംഭവിക്കുന്നെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു ഐസിഎംആറിന്റെ പഠനം. രാജ്യത്തെ ആശുപത്രികള്‍ കേന്ദ്രീകരിച്ച്‌ 2021 ഒക്ടോബര്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച്‌ 31 വരെയാണ് പഠനം നടത്തിയത്. യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണം വര്‍ധിക്കുന്നത് കോവിഡ് വാക്സിനുകള്‍ മൂലമല്ല. മറിച്ച്‌, കോവിഡ് രോഗം ഗുരുതരമായി ബാധിച്ചതും മദ്യപാനം അടക്കമുള്ള ജീവിതശൈലികളുമാണ് മരണത്തിലേക്ക് നയിക്കുന്നതെന്നാണ് കണ്ടെത്തല്‍.കോവിഡ് ബാധിതരായതിന് പിന്നാലെയുള്ള ആരോഗ്യാവസ്ഥ കണക്കിലെടുക്കാതെ കഠിനമായ വ്യായാമം അപകടകരമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കോവിഡ് 19 ബാധിച്ചവര്‍ അടുത്ത ഒന്ന്, രണ്ട് വര്‍ഷം അമിതമായി കഠിനമായ അധ്വാനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് പഠനം ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവ ഹൃദയാഘാതം ഒഴിവാക്കാനുള്ള മുൻകരുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.