ഓയൂരില്‍ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് 15 മണിക്കൂര്‍ പിന്നിടുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായി ദക്ഷിണമേഖലാ ഐ.ജി. സ്പര്‍ജൻ കുമാര്‍ അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയത് സ്വിഫ്റ്റ് ഡിസയര്‍ കാറിലാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. അതിനിടെ, മോചനദ്രവ്യം ആവശ്യപ്പെട്ട് പാരിപ്പള്ളിയിലെ കടയില്‍ നിന്ന് ഫോണ്‍ വിളിച്ച സ്ത്രീയോടൊപ്പം കടയിലെത്തിയ വ്യക്തിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. കടയുടമയുടെ ഭാര്യ ഗിരിജ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം ഒരുക്കിയത്.

പാരിപ്പള്ളി, പള്ളിക്കല്‍ പ്രദേശങ്ങള്‍ക്ക് പുറമെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും ആദ്യഘട്ടത്തില്‍ നടത്തിയ അന്വേഷണം പോലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ചോദ്യംചെയ്യുന്നതിനാണ് കാര്‍ വാഷിങ് സെൻറര്‍ ഉടമയെയും മറ്റൊരാളെയും കസ്റ്റഡിയിലെടുത്തത്.

ഓട്ടുമല കാറ്റാടി റജി ഭവനില്‍ റജി ജോണിന്റെയും സിജി റജിയുടെയും മകള്‍ അബിഗേല്‍ സാറാ റജിയെ തിങ്കളാഴ്ച വൈകീട്ട് 4.20-ന് വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാല്‍ വണ്ടിയില്‍നിന്ന് പുറത്തേക്കു തള്ളിയിടുകയായിരുന്നു. കുട്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസ് കണ്‍ട്രോള്‍ റൂം നമ്ബറായ 112-ല്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 9946923282, 9495578999 എന്നീ നമ്ബറുകളിലും ബന്ധപ്പെടാം.