മുതിര്‍ന്ന കളിക്കാരായ രോഹിത് ശര്‍മ, വിരാട് കോലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ തുടങ്ങിയവരില്ലാതെ പുതിയൊരു ഇന്ത്യൻ ടീം ഇവിടെ തുടങ്ങുന്നു.ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്ബരയിലെ ആദ്യമത്സരം ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ ജൊഹാനസ്ബര്‍ഗില്‍.ലോകകപ്പ് ഫൈനലിലെ തോല്‍വിക്കുശേഷം ഇന്ത്യയുടെ ആദ്യ ഏകദിന മത്സരമാണിത്. രോഹിത്തും കോലിയുമില്ലാതെ മുമ്ബും പരമ്ബരകള്‍ കളിച്ചിട്ടുണ്ടെങ്കിലും ഭാവി ഇന്ത്യൻ ടീമിനെ കണ്ടെത്തുന്നതിന്റെ തുടക്കം എന്നനിലയ്ക്കാണ് ഇക്കുറി തീര്‍ത്തും പുതിയൊരു ടീമിനെ ഇറക്കുന്നത്. കെ.എല്‍. രാഹുലാണ് ഇന്ത്യയുടെ ക്യാപ്റ്റൻ.

മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. ബാറ്റിങ്ങില്‍ പരിചയസമ്ബന്നനായ മറ്റൊരാള്‍ ശ്രേയസ് അയ്യര്‍ മാത്രം. പക്ഷേ, ശ്രേയസ് ആദ്യ ഏകദിനത്തില്‍ മാത്രമേ കളിക്കൂ. ഋതുരാജ് ഗെയ്ക്വാദ്, റിങ്കു സിങ്, തിലക് വര്‍മ, രജത് പടിദാര്‍ എന്നിവരാണ് മറ്റു പ്രധാനബാറ്റര്‍മാര്‍. കെ.എല്‍. രാഹുല്‍ വിക്കറ്റ് കീപ്പറായതിനാല്‍, സഞ്ജു ആ റോളില്‍ ഇറങ്ങാൻ സാധ്യതയില്ല. സ്പെഷലിസ്റ്റ് ബാറ്ററായി ഇറക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ടി 20-യില്‍ തിളങ്ങിയ റിങ്കു സിങ്ങിന് ഏകദിനത്തിലും അവസരം ലഭിക്കുമെന്നാണ് സൂചന.കാഗിസോ റബാഡ, ലുങ്കി എൻഗീഡി എന്നീ പ്രധാന പേസ് ബൗളര്‍മാര്‍ ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.