ഒരുമാസത്തിലേറെനീണ്ട നവകേരളസദസ്സിന് ശനിയാഴ്ച തിരുവനന്തപുരത്ത് സമാപനം. വിവാദങ്ങളും പ്രതിഷേധങ്ങളും കോടതിയിടപെടലുകളും കടന്ന് ശനിയാഴ്ച വൈകീട്ട് വട്ടിയൂര്‍ക്കാവില്‍ സദസ്സ് സമാപിക്കുമ്ബോള്‍ പോലീസ് ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്‌ നടത്തി പ്രതിഷേധിക്കും.കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനാണ് മാര്‍ച്ച്‌ നയിക്കുക.നവംബര്‍ 18-നാണ് മന്ത്രിസഭയൊന്നാകെ ഒറ്റബസില്‍ യാത്രചെയ്ത് സംസ്ഥാനപര്യടനത്തിന് തുടക്കമിട്ടത്. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് എറണാകുളത്തെ നാലുമണ്ഡലങ്ങളിലെ സദസ്സ് മാറ്റിവെച്ചിരുന്നു. ജനുവരി ഒന്നിന് തൃക്കാക്കര, പിറവം മണ്ഡലങ്ങളിലും രണ്ടിന് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലും സദസ്സ് നടക്കും.സമാപനദിവസം അഞ്ച് മണ്ഡലങ്ങളിലാണ് സദസ്സ്. 11-ന് കോവളം മണ്ഡലത്തിലാണ്. മൂന്നിന് പൂജപ്പുര മൈതാനത്ത് നേമം മണ്ഡലത്തിലെ സദസ്സ്. കഴക്കൂട്ടം മണ്ഡലത്തിലേത് 4.30-ന് കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിലും. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ സന്ദര്‍ശനത്തോടെ ജില്ലയിലെ നവകേരളസദസ്സ് പൂര്‍ത്തിയാകും. ആറിന് വട്ടിയൂര്‍ക്കാവ് സെൻട്രല്‍ പോളിടെക്നിക് കോളേജിലാണ് ഇരു മണ്ഡലങ്ങളിലെയും സംയുക്ത സദസ്സ്.