സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കേസിലും ജാമ്യം ലഭിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി.ബുധനാഴ്ച രാത്രി 09:15-ഓടെയാണ് രാഹുല്‍ പൂജപ്പുര ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ്, സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വര്‍ക്കി, ഷാഫി പറമ്ബില്‍ എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിനെ സ്വീകരിക്കാനായി പൂജപ്പുര സെൻട്രല്‍ ജയിലില്‍ എത്തിയിരുന്നു. ഒൻപതുദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിന് രാത്രി വൈകിയും വൻ വരവേല്‍പ്പാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയത്.നേരത്തേ ജാമ്യം ലഭിച്ചെങ്കിലും രാഹുലിന്റെ ജയില്‍മോചനം അനിശ്ചിതത്വത്തിലായിരുന്നു. കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യവ്യവസ്ഥ പ്രകാരമുള്ള തുക അടയ്ക്കാൻ സാധിക്കാത്തതിരുന്നതാണ് മോചനം അനിശ്ചിതത്വത്തിലാക്കിയത്. ട്രഷറി സമയം കഴിഞ്ഞതിനാലാണ് തുക അടയ്ക്കാൻ സാധിക്കാതിരുന്നത്. എന്നാല്‍ തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാഹുലിന്റെ അഭിഭാഷകര്‍ ജഡ്ജിക്ക് സത്യവാങ്മൂലം നല്‍കിയതോടെയാണ് ജയില്‍മോചനത്തിന് വഴി തുറന്നത്.