സ്വകാര്യവ്യക്തി കൈയ്യേറിയ കല്യാത്തണ്ട് മലനിരകളിലെ റവന്യൂ ഭൂമി കോടതി ഉത്തരവിനെ തുടർന്ന് ഒഴിപ്പിച്ചു.വെള്ളയാംകുടി ജോബി ജോർജ്ജ് എന്നയാള്‍ കൈവശംവെച്ചിരുന്ന രണ്ടേക്കർ ഭൂമിയാണ് കട്ടപ്പന മുൻസിഫ് കോടതി വിധിയെ തുടർന്ന് ഒഴിപ്പിച്ചത്.2018-ല്‍ ബേസിക് ടാക്സ് രജിസ്റ്ററിലും ലാൻഡ് രജിസ്റ്ററിലും സർക്കാർ വകയെന്ന് രേഖപ്പെടുത്തിയ വസ്തു ഒഴിപ്പിക്കാൻ റവന്യൂ വകുപ്പ് ചെന്നപ്പോള്‍ ഒഴിപ്പിക്കലിനെ തടഞ്ഞ ജോബി ജോർജ്ജ് റവന്യൂ വകുപ്പിനെതിരേ കേസ് ഫയല്‍ ചെയ്തു. വർഷങ്ങളായി ഉപയോഗിച്ചുവരുന്ന ഭൂമിയാണെന്നും തന്റെ മുൻഗാമികള്‍ 1974 മുതല്‍ ഭൂമി കൈവശം വെച്ചിരുന്നുവെന്നും കോടതിയില്‍ വാദിച്ചെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കേസ് കോടതി തള്ളുകയായിരുന്നു.തുടർന്ന് ഭൂരേഖ തഹസില്‍ദാറുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തില്‍ ലാൻഡ് കണ്‍സർവൻസി ആക്‌ട് പ്രകാരം വസ്തു ഒഴിപ്പിച്ച്‌ കെട്ടിടം പൊളിച്ചുനീക്കി സർക്കാർ ബോർഡ് സ്ഥാപിച്ചു. കേസില്‍ സർക്കാരിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ. പ്രതാപൻ ഹാജരായി.