ഇത്തവണ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്നത് 4,27,105 വിദ്യാർഥികള്‍. മൊത്തം 2971 പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.പ്ലസ് ടു പരീക്ഷ 2017 കേന്ദ്രങ്ങളിലായി നടക്കും. പ്ലസ് വണ്ണില്‍ 4,15,044 വിദ്യാർഥികളും പ്ലസ് ടുവില്‍ 4,44,097 വിദ്യാർഥികളും പരീക്ഷയെഴുതും.വി.എച്ച്‌.എസ്.സി.യില്‍ 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷം 27,770 കുട്ടികളും രണ്ടാം വർഷം 29,337 കുട്ടികളും പരീക്ഷയെഴുതും.

സ്കൂള്‍ വാർഷികപ്പരീക്ഷകളുടെ ഒരുക്കങ്ങള്‍ മന്ത്രി വി.ശിവൻകുട്ടി ഉന്നതതലയോഗം വിളിച്ച്‌ വിലയിരുത്തി. ജില്ലാ കളക്ടർമാരും പോലീസ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ ഓഫീസർമാരും യോഗത്തില്‍ പങ്കെടുത്തു.എസ്.എസ്.എല്‍.സി. പരീക്ഷ മാർച്ച്‌ 4-ന് തുടങ്ങി 25-ന് അവസാനിക്കും. മാർച്ച്‌ ഒന്നു മുതല്‍ 26 വരെയാണ് ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി പരീക്ഷകള്‍. പ്ലസ്ടുവിനും വി.എച്ച്‌.എസ്.സി.ക്കും ലക്ഷദ്വീപിലും ഗള്‍ഫിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.

എസ്.എസ്.എല്‍.സി. പരീക്ഷാനടത്തിപ്പിന്റെ ഭാഗമായി രണ്ടു ദിവസമായി പോലീസ് അകമ്ബടിയോടെ ചോദ്യപ്പേപ്പർ വിതരണം നടന്നുവരികയാണെന്ന് മന്ത്രി അറിയിച്ചു. 41 വിദ്യാഭ്യാസ ജില്ലാ ഓഫീസുകളിലെ സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിട്ടുള്ള ചോദ്യപ്പേപ്പറുകള്‍ക്ക് മാർച്ച്‌ 25 വരെ പോലീസ് സംരക്ഷണമുണ്ടാവും.ഓരോ ദിവസത്തെയും ഉത്തരക്കടലാസ് കെട്ടുകള്‍ അതേദിവസം പോേസ്റ്റാഫീസുകളില്‍ എത്തിക്കണം. സ്കൂളുകളില്‍നിന്ന് ഉത്തരക്കടലാസുകളെത്തുന്ന സമയം വരെ പോേസ്റ്റാഫീസുകള്‍ തുറന്നുപ്രവർത്തിക്കാൻ സർക്കാർ നടപടിയെടുക്കും.