ആറ്റിങ്ങൽ: ഇത്തവണയും ആറ്റിൽ ​ഗവ. കോളേജിലെ വിളവെടുപ്പിന് നൂറ് മേനി. കൊവിഡിനും, ലോക്ക്ഡൗണിനുമൊന്നും കാർഷിക സംസ്കാരത്തെ പിന്നോട്ട് അടിക്കാൻ കഴിയില്ലെന്ന മാതൃക കാട്ടിയിരിക്കുകയാണ് ആറ്റിങ്ങൽ ​ഗവ. കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ വിളവെടുപ്പ്.

തുടർച്ചയായി രണ്ടാം വർഷമാണ് ഇവിടെ നെൽക്കൃഷിക്ക് നൂറ് മേനി വിളവ് ലഭിക്കുന്നത്. ഉമയിനത്തിൽ പെടുന്ന നെല്മണികൾ ആണ് ഈ വർഷം കൃഷിക്കായി ഉപയോ​ഗിച്ചത്. കഴിഞ്ഞ വർഷം വിദ്യാർത്ഥികളുടെ മുഴുവൻ പങ്കാളിത്തം ഉണ്ടായിരുന്നെങ്കിൽ ഇത്തവണ കൊവി‍ഡ് പ്രതിസന്ധി കാരണം വളരെ കുറച്ചു വിദ്യാർത്ഥികളും തൊഴിലാളികളും ചേർന്നാണ് വിളവിറക്കിയത്. കോവിഡ് മഹാമാരി സമയത്തും മനുഷ്യകുലത്തിനെ നിലനിർത്തുന്ന മണ്ണിനേയും കർഷകരെയും ഹൃദയത്തോട് ചേർത്തുപിടിക്കേണ്ടതിന്റെ അനിവാര്യതയാണ് ഈ കൂട്ടായ പ്രയത്നം വിളിച്ചോതുന്നത്. കോളേജിലെ എൻ സ് സ്‌ യൂണിറ്റുകൾക്ക് ഒപ്പം സർക്കാർ സംവിധാനം, അധ്യാപക -അനധ്യാപക, പി ടി എ യുടെയും കൂട്ടായ ശ്രമഫലമായി കോളേജിലെ വയൽ ഭൂമിയിൽ നൂറ് മേനി വിളയിക്കാനായി.

കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടന്ന വിളവെടുപ്പ് മുൻ പ്രിൻസിപ്പൽ ഡോ. വി. മണികണ്ഠൻ നായരും കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ ജോണും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. എൻഎസ്എസ് പ്രോ​ഗ്രാം ഓഫീസർമാരായ ഡോ. സരുൺ എസ്. ജി., കെ. ഗോപകുമാർ എന്നിവർ കൊയ്ത് ഉത്സവത്തിനു നേതൃത്വം നൽകി. കൗൺസിലറും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. പ്രിൻസ് രാജ്, പൂർവ്വ വിദ്യാർത്ഥി സംഘടനയായ നൊസ്റ്റാൾജിയയുടെ ട്രഷറർ ശ്രീ. എസ്. സാജൻ , അധ്യാപകർ, അനധ്യാപകർ, എൻ എസ് എസ് വോളന്റീർസ് തുടങ്ങിയവർ പങ്കെടുത്തു.

; ആറ്റിങ്ങൽ ഗവ. കോളേജിൽ നടന്ന കതിരോത്സവം മുൻപ്രിൻസിപ്പൽ ഡോ. മണികണ്ഠൻ നായർ, പ്രിൻസിപ്പൽ ഡോ. സുനിൽ ജോൺ എന്നിവർ ചേർന്നു ഉദ്ഘാടനം ചെയ്യുന്നു