ഇത്രമേല്‍ ഗോപ്യമായാരാണു പൂവേ,യീ 
പത്രങ്ങള്‍കൊണ്ടു മറച്ചു നിന്നെ?

കോമളവക്ത്രവും നീലക്കടക്കണ്ണും
കാര്‍മേഘജാലങ്ങള്‍ കൊണ്ടുമൂടി!

അംബരം കൊണ്ടുനീയെന്നും മറയ്ക്കുന്നു
നിന്‍സ്നിഗ്ധമേനി വെളിപ്പെടാതെ.

എന്നിട്ടുമേതൊരു മത്തഭൃംഗം നിന്നെ
ചുംബിച്ചു കാമിച്ചു പ്രേമഭാവേ.

നീയറിയാതെനിന്‍ പൂമേനിയെയന്ന്
കാട്ടിക്കൊടുത്തളിവ്യൂഹങ്ങളെ.

ആ ഹേതുവാല്‍ത്തന്നെ ഹോമിച്ചു നിന്നെയും
നശ്വരമാക്കിനീ ആത്മാവിനേം.

ലക്കില്ലാതെത്തിയാ വണ്ടത്താന്‍ നിന്റെയാ
സുന്ദരമേനിയേ തീണ്ടിയുള്ളൂ.

നിന്മനസ്സപ്പൊഴും ശുദ്ധമാര്‍ന്നല്ലയൊ
ആശ്വസിക്കതെനീ പോയതെന്തേ?

ക്ഷേത്രക്കുളത്തിലെ തങ്കത്തെളിനീരില്‍ 
ആമഗ്നമാകേണ്ട കുഞ്ഞുമേനി

സര്‍വ്വസ്വരൂപനാമീശ്വരന്‍
മുന്‍പിലൊ
പ്രാര്‍ഥന ചെയ്യേണ്ടോളീറനായി.

നഗ്നവപുസ്സുമീ നഗ്നമനസ്സുമീ 
യീ ശ്വരന്‍ഹൃത്തില്‍ വഹിക്കുന്നില്ലെ?

വര്‍ണ്ണച്ചിറകുള്ള ഷഡ്പ്പദമെത്രയൊ
നിന്നെയറിയുന്നു, സ്നഹിക്കുന്നു.

ഒന്നുമെ കാക്കാതെ ക്ഷാന്തിയുമില്ലാതെ
ആത്മാവു ഹത്യ ചെയ്തെന്തിനായി?

    നവ്യസൂനങ്ങളെ താന്തരായീടൊലാ
കൈക്കൊള്‍ക ശക്തിയും ധീരതയും;

നീര്‍ച്ചുഴിയുണ്ടു ചതിയുണ്ടു വീഴാതെ
ബുദ്ധിയില്‍ നാഗത്തെപ്പോലെയാക!

പ്രാവിനെപ്പോലെ കളങ്കമില്ലാതെയും
ജീവിച്ചു കാലങ്ങള്‍ മുന്നേറണം.

ജീവിതവേദിയില്‍ സൌരഭ്യമാകുക
ഭാസ്ക്കര രശ്മിയാല്‍ തപ്തമാക.

പുതുമഴയേറ്റു തളിര്‍ക്കുകയാവണം
കുളിരണം നീഹാരബിന്ദുവാലും!

തെരേസ ടോം
(Thresiamma thomas nadavallil)