ഉടക്ക് റോസയെന്ന പേര് 
സ്വയമണിയുന്നതിനും
മുന്നേയവളങ്ങനാരുന്നു.

ഇടത്തേകവിളത്തടിച്ചാല്‍
വലത്തേ കരണത്തൊന്ന് പൊട്ടിക്കാൻ 
തിളപ്പ് വച്ചവള്‍

മൗനമായിരിക്കേണ്ട മീറ്റിംഗുകളില്‍,
ന്യായമല്ലാത്ത തീര്‍പ്പുകള്‍ 
കല്‍പ്പിക്കപ്പെടുമ്പോള്‍
പല തെറികള്‍ 
ചുണ്ടിണകളിലമർത്തി
പല്ലുകളില്‍ കുരുക്കി
ചവയ്ക്കാതെ വിഴുങ്ങുന്നവള്‍.

കറിയ്ക്കുപ്പില്ല
പുളിയില്ല
രുചിയില്ല തുടങ്ങിയ 
കടുത്ത ഫാസിസങ്ങളില്‍,
അയാളുടെ  
കല്ലറയില്‍ കിടക്കുമമ്മയപ്പന്‍മാരെ
പലവുരു ചുണ്ടുകള്‍ പൂട്ടി
ഉപ്പില്ലാത്ത
പുളിയില്ലാത്ത
രുചിയില്ലാത്ത
കറികളൂട്ടി വിട്ടിട്ടുണ്ട്..

അയാളുടെ,
മുറുക്കി ചുവപ്പിച്ച് 
ചുവരില്‍ തെറിപ്പിച്ച
ജീവനറ്റ തെറികളെ പുച്ഛത്തോടെ 
നോക്കി നില്‍ക്കാറുണ്ട്.

അയലത്തെ ദാവീദിന്റെ
ഉടുമുണ്ടഴിക്കൽ ഷോയ്ക്ക്,
നീണ്ടു വളഞ്ഞൊരു കത്രികയും
കയ്യില്‍ ചോര പുരളാതിരിക്കാന്‍
രണ്ട് കയ്യുറയും വാങ്ങണമെന്നവള്‍
എന്നും കരുതാറുണ്ട്.

പക്ഷേ,
നാട്ടുകാരെല്ലാം പറയുന്നു.
റോസയുണ്ടല്ലോ റോസ
അവളെന്തടക്കോം ഒതുക്കോമുള്ള
പെണ്ണാന്ന് !

സത്യമായും 
എന്നോടയാള്‍ പറഞ്ഞതാണ്.
അയാളുടെ  ഭാര്യ റോസ വായില്‍
നാവില്ലാത്തവളാണെന്ന്.

എന്തൊരു മറിമായമെന്തൊരു
മറിമായം !!
….
മഞ്ചുള മത്തായി

മാലിദ്വീപിൽ അധ്യാപികയായ കൊല്ലം സ്വദേശിനി. സോഷ്യൽ മീഡിയയിലും, ഓൺലൈൻ പോർട്ടലുകളിലും കവിതകൾ എഴുതാറുണ്ട്.