*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം* 

പത്മദളം എന്നറിയപ്പെട്ടിരുന്ന പന്തളരാജ്യം അക്കാലത്ത് ഭരിച്ചിരുന്നത് പാണ്ഡ്യ രാജവംശ രാജനായിരുന്ന രാജശേഖര രാജാവായിരുന്നു. ശിവ ഭക്തനായ അദ്ദേഹത്തിന് പുത്ര സൗഭാഗ്യമില്ലാതിരുന്നത് വല്ലാതെ അലട്ടിയിരുന്നു. തങ്ങൾക്കൊരു അനന്തരാവകാശിയുണ്ടാകാൻ വേണ്ടി, മഹാദേവനോട് മനമുരുകി പ്രാർത്ഥിച്ചു കഴിയുന്ന കാലം. നായാട്ടിൽ വളരെ താല്പര്യമുണ്ടായിരുന്ന മഹാരാജാവും സൈന്യവും നായാട്ടിനു ശേഷം പമ്പാനദിയുടെ തീരത്ത് എത്തിയപ്പോഴേയ്ക്കും;  പമ്പാനദി സന്ധ്യക്ക് കൊളുത്തി വച്ച വിളക്കിന്റെ പ്രഭപോലെ തോന്നിയ മഹാരാജാവ് ഈ കൊടുങ്കാട്ടിൽ ദീപം കൊളുത്തി വച്ചതാരെന്നൊക്കെ ചിന്തിച്ചും; സൈന്യാധിപന്മാർ കായ്കനികൾ പറിച്ചു കഴിക്കുകയും പമ്പാനദീജലവും കുടിച്ച് വിശപ്പകറ്റിയും വിശ്രമിച്ചു. 
ഇതേസമയം ഹരിഹരന്മാർ തങ്ങളുടെ കുഞ്ഞിനെ ആരെ ഏൽപ്പിക്കുമെന്ന ആലോചനയിലായിരുന്നു. ബ്രഹ്മാവു നൽകിയ വരമനുസരിച്ച് മഹിഷിയുടെ അന്തകനായി ജനിച്ച നമ്മുടെ ഈ കുഞ്ഞ് ഭൂമിയിൽ പന്ത്രണ്ടു വർഷക്കാലം കഴിയേണ്ടതിനാൽ, പുത്ര ദു:ഖത്താൽ എന്നുംനമ്മെ ഉള്ളുരുകി പ്രാർത്ഥിക്കുന്ന പന്തള മന്നനെ ഏൽപ്പിക്കാമെന്ന ഹരന്റെ തീരുമാനം ഹരിയും അംഗീകരിച്ചു. 
പമ്പാപുളിന മനോഹാരിതയിൽ മുഴുകിയിരുന്ന പന്തളരാജൻ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ട ഭാഗത്ത് എത്തിച്ചേരുകയും, കോമള രൂപനായ ആ കുഞ്ഞിനെ ഈ കൊടും വനത്തിൽ ഉപേക്ഷിക്കാൻ കാരണമെന്താണെന്നും തനിക്ക്  മഹാദേവൻ നൽകിയ അനന്തരാവകാശിയാണോ എന്നൊക്കെ ആലോചിച്ചു നിന്ന മഹാരാജാവിനെ അധികാര മോഹിയായ മന്ത്രി പിന്തിരിപ്പിക്കാൻ ശ്രമിച്ചു. കുഞ്ഞിനെ കളഞ്ഞിട്ടു പോകാൻ മടിച്ച് ആകുലതയിൽ നിന്ന രാജാവിന്റെ മുന്നിൽ മഹാദേവൻ തേജസ്വിയായ ഒരു ഋഷീശ്വരന്റെ രൂപത്തിൽ എത്തിച്ചേരുകയും കുഞ്ഞിനെ രാജധാനിയിലേയ്ക്ക് കൊണ്ടു പോയി സ്വന്തം മകനായി വളർത്തിയാൽ താങ്കൾക്ക് നന്മയുണ്ടാകുമെന്നും; *മണി കഴുത്തിൽ ധരിച്ചിരിക്കുന്നതിനാൽ മണികണ്ഠൻ* എന്ന നാമത്തിൽ അറിയപ്പെടുമെന്നും പറഞ്ഞ് രാജാവിനെ അനുഗ്രഹിക്കുകയും ചെയ്തു.
 *സ്വാമിയേ ശരണമയ്യപ്പാ*
തുടരും….

*സുജ കോക്കാട്*