കനത്ത മഴയെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കർണാടകയിലെ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ വെള്ളത്തിനടിയിലായി. ബെംഗളൂരുവിലെ രാമനഗര ജില്ലയ്ക്ക് സമീപം കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പെയ്ത മഴയെത്തുടർന്നാണ് സംഭവം.8,480 കോടി രൂപ ചെലവിൽ നിർമിച്ച റോഡ് ആണ് വെള്ളത്തിനടിയിൽ ആയത്. ഒരു ആഴ്ച്ചക്ക് മുമ്പായിരുന്നു ഇതിന്റെ ഉത്‌ഘാടനം. വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് അപകടങ്ങളും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. ഇതേതുടർന്ന് യാത്രക്കാരിൽ ചിലർ സർക്കാരിനെയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെയും രൂക്ഷമായി വിമർശിച്ചു.സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വമ്പൻ പി ആർ വർക്കാണ് ഈ ഉദ്ഘാടനത്തിനായി കേന്ദ്ര ഗവൺമെൻ്റ് ചിലവഴിച്ചത്. ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ യുടെ ചിത്രങ്ങൾ നരേന്ദ്ര മോഡിയും ,ദേശീയ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഈ പാത ഗതാഗതത്തിനായി തുറന്നത്. എൻഎച്ച് 275ന്റെ ഭാഗമായി 8, 479 കോടി രൂപ ചെലവിട്ടു നിർമിച്ച പാതയാണിത്. പാതയുടെ മിനുസമേറിയ ടാറിങിൽ മഴയത്ത് ബ്രേക്കിടുമ്പോഴും മറ്റും ഭാരവാഹനങ്ങൾ തെന്നുന്നെന്ന പരാതിയിൽ ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) അറ്റകുറ്റപ്പണി നടത്തിയിരുന്നു. കഴിഞ്ഞ മഴക്കാലത്ത് എക്പ്രസ് വേയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിനുപിന്നാലെ നിർമാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച് കോൺഗ്രസും ദളും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പിന്നീട് വീണ്ടും അറ്റകുറ്റപണികൾ നടത്തി ഹൈവേ ഉദ്ഘാടനം ചെയ്യുകയായിരുന്നു. നാലാം ദിവസം തന്നെ റോഡിൽ കുഴികൾ രൂപപ്പെട്ടിരുന്നു. വേണ്ടത്ര അടിസ്ഥാന സൗകര്യം ഒരുക്കാതെയാണ് പാത നിർമ്മിച്ചത് എന്ന വിമർശനം വ്യാപകമായി ഉയരുന്നുണ്ട് .നരേന്ദ്ര മോഡി തന്നെ ഇതിന് മറുപടി പറയണമെന്നാണ് വിമർശകർ പറയുന്നത് .