സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.അനാരോഗ്യംമൂലം കാനം രാജേന്ദ്രൻ സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാൻ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയാണ് മരണം.ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നതുമൂലം അദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. അടുത്തസമയത്ത് കാലിന് ശസ്ത്രക്രിയയും നടന്നു.2015 മുതലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്നത്. തുടര്‍ച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടു.

1982 ലും 1987 ലും കോട്ടയം വാഴൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി, എഐടിയുസി സംസ്ഥാന സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ 1950 നവംബര്‍ 10-നാണ് കാനം രാജേന്ദ്രൻറെ ജനനം. കേരളാകോണ്‍ഗ്രസിന്റെ ശക്തികേന്ദ്രവും പി.ടി. ചാക്കോയുടെ ജൻമദേശവുമായ വാഴൂരിലെ കാനത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പര്യായമായി അടയാളപ്പെടുത്തിയ രാജേന്ദ്രൻ കാനം കൊച്ചുപുരയിടത്തില്‍ വി.കെ.പരമേശ്വരൻ നായരുടെയും ടി.കെ.ചെല്ലമ്മയുടെയും മകനാണ്.വാഴൂര്‍ ശ്രീവിദ്യാധിരാജ എൻ.എസ്.എസ്. കോളേജില്‍ പഠിക്കുമ്ബോഴാണ് 1968-ല്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്.

ഭാര്യ: വനജ. മക്കള്‍: സന്ദീപ്, സ്മിത. മരുമക്കള്‍: താരാ സന്ദീപ്, വി. സര്‍വേശ്വരൻ.