കേരളത്തില്‍ ഒരു സ്ത്രീക്ക് മുഖ്യമന്ത്രിയാകുന്നതിന് തടസമില്ലെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ. എന്നാല്‍ ഇപ്പോള്‍ ഒരു വനിതാ മുഖ്യമന്ത്രിയുടെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാല്‍ അതിന്റെ ആവശ്യമില്ല എന്നാണ് തന്റെ അഭിപ്രായമെന്നും അവര്‍ പറഞ്ഞു.കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു കെ.കെ. ശൈലജ.ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രതിനിധ്യം വര്‍ധിപ്പിക്കണമെന്ന കാര്യത്തില്‍ എല്‍ഡിഎഫില്‍ ധാരണയുണ്ടെന്നും എന്നാല്‍ സീറ്റുകളും സ്ഥാനാര്‍ഥികളും സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമ്ബോള്‍ ആത്യന്തികമായി പാര്‍ട്ടിയുടെ ലക്ഷ്യം തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുക എന്നതായിരിക്കുമെന്നും അവര്‍ പറഞ്ഞു.അതിനനുസരിച്ചായിരിക്കും സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതെന്നും ആ സന്ദര്‍ഭത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കേണ്ടതുണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും കെ.കെ. ശൈലജ വ്യക്തമാക്കി. കേരളത്തിലെ സര്‍ക്കാര്‍ മാധ്യമങ്ങളെ വേട്ടയാടുന്നു എന്നത് ശരിയല്ല. കോവിഡ്, നിപ കാലഘട്ടത്തില്‍ മികച്ച സഹകരണമാണ് മാധ്യമങ്ങള്‍ നല്‍കിയതെന്നും അവര്‍ പറഞ്ഞു.വളരെ കാര്യക്ഷമമായാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. നവകേരള സൃഷ്ടിക്കായി ശ്രമിക്കുന്ന മുഖ്യമന്ത്രിയെയാണ് ഇപ്പോള്‍ കാണാൻ സാധിക്കുന്നതെന്നും കെ.കെ. ശൈലജ പറഞ്ഞു. വ്യക്തിയാരാധനയില്‍ മയങ്ങിപ്പോകുന്നവരല്ല ഇടതുപക്ഷത്തെ ആള്‍ക്കാരെന്നും ആരെങ്കിലും പാട്ട് ഇറക്കിയതിന് മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.